
കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മിലുള്ള മത്സരം ആവർത്തിക്കും. ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി എത്തുന്നതോടെ പാലായിൽ ത്രികോണ മത്സരത്തിന്‍റെ ആവേശമാകും. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് മൂന്ന് പേരും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി. കെ എം മാണിയിലൂടെ കേരള കോൺഗ്രസിന്‍റെ ഈറ്റില്ലമായ പാലായിൽ ഇത്തവണ കനത്ത മത്സരമായിരിക്കും നടക്കുക. 1970 മുതൽ ഇങ്ങോട്ട് കെ എം മാണിയും കേരള കോൺഗ്രസും മാത്രം ജയിച്ച പാലാ, കെ എം മാണിയുടെ മരണത്തിന് പിന്നാലെ കേരള കോൺഗ്രസിനെ കൈവിട്ടു.
കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് 2019 ലെ പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. മൂന്ന് തവണ തുടർച്ചയായി കെ എം മാണിയോട് തോറ്റ എൻസിപിക്കാരൻ മാണി സി കാപ്പനെ പാലാക്കാർ ഉപതെരഞ്ഞെടുപ്പിൽ ജയിപ്പിച്ച് എംഎൽഎയാക്കി. ഒന്നര വർഷത്തിനിപ്പുറം 2021ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സാഹചര്യം മാറി. കെ എം മാണിയുടെ പാർട്ടി എൽഡിഎഫിലെത്തി. സിറ്റിങ്ങ് എംഎൽഎ മാണി സി കാപ്പനെ വെട്ടി ഇടത് മുന്നണി ജോസ് കെ. മാണിയെ പാലിയിലിറക്കി. ഇതിൽ പ്രതിഷേധിച്ച് എൻസിപി വിട്ട മാണി സി കാപ്പനെ, ഒപ്പം കൂട്ടി യുഡിഎഫ് ജോസിനെതിരെയിറക്കി. സംസ്ഥാനാത്താകെ ഇടത് കാറ്റ് വീശിയടിച്ചിട്ടും ജോസ് കെ.മാണി 15378 വോട്ടിന് മാണി സി കാപ്പനോട് തോറ്റു. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഗ്രാഫിലടക്കം ഇടിവ് ഉണ്ടാക്കിയ കനത്ത തോൽവിയായിരുന്നു അത്.
ഇക്കുറി കാപ്പനെ തോൽപ്പിച്ച് പാലാ തിരിച്ച്പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്. രാജ്യസഭ അംഗമെന്ന നിലയിൽ കിട്ടിയ ഫണ്ട് അധികവും ചെലവഴിച്ചത് പാലായിലാണ്. മുഴുവൻ സമയവും പാലാ കേന്ദ്രീകരിച്ചുളള പ്രവർത്തനങ്ങളിലും ജോസ് കെ മാണി സജീവമായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ സിപിഎമ്മിനും ജോസ് കെ മാണിയോട് താത്പര്യം കൂടിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രി എന്നത് ഉയർത്തിയാണ് മാണി സി കാപ്പന്‍റെ പ്രചരണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും പ്രതീക്ഷ കൂട്ടുന്നു. ഒരു മാസം മുമ്പ് തന്നെ തന്നെ പ്രചാരണവും തുടങ്ങി. കോട്ടയം ജില്ലയിൽ ബിജെപി ഏറ്റവും അധികം പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് പാലാ.
സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ ക്രിസ്ത്യൻ വോട്ടുകളിലാണ് ബിജെപിയുടെ കണ്ണ്. വ്യക്തിപരമായി ഷോൺ പിടിക്കുന്ന വോട്ടുകളും നിർണായകമാകുമെന്നാണ് ബിജെപി കണക്ക്കൂട്ടൽ. എന്നാൽ, മുൻകാല കണക്കുകൾ ബിജെപിക്ക് അത്ര അനുകൂലമല്ല. 2016 ൽ എൻ ഹരി നേടിയ 24821 വോട്ടാണ് മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്ക്. ശക്തമായ ത്രികോണ മത്സരമെങ്കിൽ ഷോൺ പിടിക്കുന്ന വോട്ടുകൾ ജയപരാചയത്തിൽ നിർണായകമാകും. അത് പക്ഷെ ആർക്ക് അനുകൂലം ആർക്കും പ്രതികൂലം എന്നതാണ് കൗതുകം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam