നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ കേരളത്തിലെ മൂന്ന് മേഖലകളിൽ വിജയം ആർക്ക്? സർവേ ഫലം

By Web TeamFirst Published Jul 4, 2020, 9:11 PM IST
Highlights

മൂന്ന് മേഖല തിരിച്ച് നിയമസഭാ മണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്തിയപ്പോൾ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ഇടതുമുന്നണിക്ക് അനുകൂലമാണ് ഫലം

തിരുവന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ഇടതുമുന്നണിയും മധ്യകേരളത്തിൽ യുഡിഎഫും നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തൽ. വടക്കൻ കേരളത്തിൽ 42 സീറ്റുകളും തെക്കൻ കേരളത്തിൽ 22 സീറ്റുകൾ വരെയും ഇടതുമുന്നണി നേടുമെന്നാണ് സർവേ ഫലം.

വടക്കൻ കേരളത്തിൽ 60 മണ്ഡലങ്ങളാണ് ഉൾപ്പെടുത്തിയത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള 40-42 മണ്ഡലങ്ങളിൽ ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കും. 43 ശതമാനം വോട്ടുവിഹിതവും നേടാനാവും. യുഡിഎഫിന് ഇവിടെ 16 മുതൽ 18 വരെ സീറ്റുകളിലേ നേട്ടമുണ്ടാകൂ. എൻഡിഎ രണ്ട് മുതൽ നാല് സീറ്റുകൾ വരെ നേട്ടമുണ്ടാക്കും. യുഡിഎഫിന് 39 ശതമാനവും എൻഡിഎയ്ക്ക് 17 ശതമാനവുമായിരിക്കും വോട്ട് വിഹിതം.

മധ്യകേരളത്തിൽ 41 മണ്ഡലങ്ങളെയാണ് ഉൾപ്പെടുത്തിയത്. തൃശ്ശൂരിലെ 13, എറണാകുളത്തെ 14, ഇടുക്കി അഞ്ച്, കോട്ടയം ഒൻപത് മണ്ഡലങ്ങളുമാണ് ഈ പട്ടികയിലുള്ളത്. ഇതിൽ 17 മുതൽ 19 സീറ്റുകൾ വരെ ഇടതുമുന്നണിക്ക് നേട്ടമുണ്ടാകും. എന്നാൽ  യുഡിഎഫ് ആയിരിക്കും കൂടുതൽ സീറ്റുകൾ നേടുക. 22 മുതൽ 24 സീറ്റുകൾ വരെ നേടാനാവും. എൻഡിഎ പരമാവധി ഒരു സീറ്റ് മാത്രമേ ഈ മേഖലയിൽ നേടാനാവൂ. ഇടതുമുന്നണിയ്ക്ക് 39 ശതമാനം വോട്ട് വിഹിതവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതം ഈ മണ്ഡലങ്ങളിൽ നിന്ന് ലഭിക്കും. എൻഡിഎയ്ക്ക് 18 ശതമാനം വോട്ടായിരിക്കും നേടാനാവുക.

ആലപ്പുഴയിലെ ഒൻപത്, പത്തനംതിട്ടയിലെ അഞ്ച്, കൊല്ലത്തെ 11, തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളുമാണ് തെക്കൻ കേരളത്തിലെ 39 മണ്ഡലങ്ങളിൽ ഉൾപ്പെടുന്നത്. ഇവിടെ ഇടതുമുന്നണിക്ക് നേരിയ മേൽക്കൈ നേടാനാവും. എൽഡിഎഫ് 41 ശതമാനം വോട്ട് വിഹിതത്തോടെ 20 മുതൽ 22 സീറ്റുകൾ വരെ നേടാം. 38 ശതമാനം വോട്ടോടെ 16 മുതൽ 18 ശതമാനം സീറ്റുകൾ നേടും. എൻഡിഎയ്ക്ക് 20 ശതമാനം വോട്ട് ലഭിക്കും. രണ്ട് സീറ്റുകൾ വരെ നേടാനാവുമെന്നും സർവേഫലം സൂചിപ്പിക്കുന്നു.

click me!