
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി സർക്കാർ. ഡിജിപി സ്ഥാനത്തുള്ള നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പ്രകാശ് സിംഗ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്. ഈ വർഷം ജൂൺ 30 നായിരുന്നു റവാഡ ചന്ദ്രശേഖർ വിരമിക്കേണ്ടിയിരുന്നത്. മാറിയ സാഹചര്യത്തിൽ റവാഡ ചന്ദ്രശേഖറിന് 2027 ജൂൺ 30 വരെ നിയമനം നീട്ടി കിട്ടും.
ഇതോടൊുപ്പം സംസ്ഥാന പൊലീസ് സേനയിൽ 51 അധിക തസ്‍തിക സൃഷ്ടിക്കാനും തീരുമാനമുണ്ട്. പൊലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ തുല്യ എണ്ണം തസ്തികകള്‍ അപ്ഗ്രേഡ് ചെയ്ത് നാല് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 12 അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 35 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നിങ്ങനെ 51 അധിക തസ്തികകള്‍ സൃഷ്ടിക്കും. പ്രമോഷന്‍ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീഡര്‍ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനവും കൈക്കൊണ്ടത്.
ജില്ലാ ഫിംഗര്‍ പ്രിൻ്റ് ബ്യൂറോ ഇല്ലാത്ത ഏക പോലീസ് ജില്ലയായ കണ്ണൂര്‍ പോലീസ് റൂറല്‍ ജില്ലയില്‍ നാല് തസ്തികകളോട് കൂടി പുതിയ ഫിംഗര്‍ പ്രിൻ്റ് ബ്യൂറോ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ - 1, ഫിംഗര്‍ പ്രിൻ്റ് എക്സ്പേര്‍ട്ട് - 2, ഫിംഗര്‍ പ്രിൻ്റ് സെര്‍ച്ചര്‍ - 1 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam