
തിരുവനന്തപുരം: വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം. വോട്ടെണ്ണലിന് മുന്‍പ് ആരംഭിച്ച ചര്‍ച്ചയും പ്രതികരണങ്ങളും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും തുടരുകയാണ്. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ഹൈക്കമാന്‍ഡിന്‍റെ ശ്രമം. മുഖ്യമന്ത്രിയാകാൻ മൂന്നു നേതാക്കൾക്കിടയിലെ മത്സരം ശക്തമായി തുടരവെ പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ദൗത്യമാണ് ഹൈക്കമാൻഡിനെ കാത്തിരിക്കുന്നത്.
ദില്ലിയിൽ നിന്ന് മുഖ്യമന്ത്രി വന്ന ചരിത്രം കോൺഗ്രസിനുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ പരിഗണിക്കുന്ന മൂന്നുപേരും യോഗ്യരാണെന്ന് പറഞ്‍ പി ജെ കുര്യൻ, ദില്ലിയിൽ നിന്ന് മുഖ്യമന്ത്രിയാകാൻ എത്തിയ ചരിത്രം കോൺഗ്രസിൽ ഉണ്ടെന്നും പി ജെ കുര്യൻ ഓര്‍മ്മിപ്പിച്ചു. എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡ് കേൾക്കും. ഹൈക്കമാന്റിന്റെ നിരീക്ഷകരോട് താനും ഒരു പേര് പറയും. അതിപ്പോൾ മാധ്യമങ്ങളോട് പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ടീം വർക്കിൻ്റെ വിജയമാണ് കേരളത്തിൽ ഉണ്ടായത്. ചാനലുകാർ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഒരു തർക്കവും ഇല്ലാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടി കേരളത്തിൽ ഉണ്ടാകുമെന്ന് എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമായിരിക്കും അത്. എല്ലാവർക്കും സ്വീകാര്യനായ ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനം. ആർഎസ്പി പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. നിയമസഭാ പ്രാതിനിധ്യം ഇല്ലാത്തതിൻ്റെ പേരിൽ ആർഎസ്പി നിരന്തരം അവഗണന നേരിട്ടു. എല്‍ഡിഎഫ് വിട്ട് യുഡിഎഫിൽ ചേക്കേറിയ ശേഷം പരാജയത്തിൻ്റെ മാത്രം കൈപ്പുനീർ കുടിച്ചു. ഒരു എംപി സ്ഥാനത്തിന് വേണ്ടി ആർഎസ്പിയുടെ അസ്ഥിത്വം തകർത്തെന്ന് സിപിഎമ്മിൽ നിന്ന് ആക്രമണം നേരിട്ടു. വ്യക്തിഗതമായ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി പാർട്ടിയെ ബലി കൊടുത്തു എന്ന വിമർശനം താൻ കേട്ടു. അതിനെല്ലാമുള്ള മറുപടിയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്നും എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam