
തിരുവനന്തപുരം: പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്. മത സാമുദായിക സംഘടനകൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം രമേശ് ചെന്നിത്തല മുസ്ലീം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ബിജെപിയും പങ്കെടുക്കും.
പൗരത്വ നിയമഭേദഗതിക്കെതിരെ ദേശീയ ശ്രദ്ധ നേടിയ സംയുക്ത പ്രതിഷേധത്തിന് ശേഷം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ് സർക്കാർ. ഇന്ന് ചേരുന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ കൂടുതൽ ശക്തമായ സമര പരിപാടികളും ചർച്ചയാകും. ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. രാഷ്ട്രീയ കക്ഷികൾക്ക് പുറമെ മത സംഘടനകൾക്കും ക്ഷണമുണ്ട്.
എന്നാൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും തുടർ സംയുക്ത പ്രതിഷേധങ്ങളിൽ കോണ്‍ഗ്രസ് ഒപ്പം നിൽക്കാനുള്ള സാധ്യത വിരളമാണ്. ഇടതുപക്ഷവുമായി ഒന്നിച്ചുള്ള നീക്കങ്ങൾക്ക് മുല്ലപള്ളിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തനത് പ്രതിഷേധങ്ങളാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം ഉച്ചക്ക് രമേശ് ചെന്നിത്തലയും മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
വിശാല യോഗം വിളിക്കുമ്പോഴും ഇരു കൂട്ടരും എസ്ഡിപിഐ അടക്കം വെൽഫയർ പാർട്ടി അടക്കം തീവ്രനിലപാടുള്ള സംഘടനകളെ മാറ്റിനിർത്തുന്നു. സർവകക്ഷി യോഗം വിളിക്കുന്ന വിഷയത്തെ ബിജെപി ശക്തമായി വിയോജിക്കുമ്പോഴും യോഗത്തിൽ പങ്കെടുക്കാൻ തന്നെയാണ് പാർട്ടി തീരുമാനം. യോഗത്തിൽ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രതിനിധികൾ സംസാരിക്കും. എൻഎസ്എസിനെ സർക്കാർ ക്ഷണിച്ചെങ്കിലും വിട്ടുനിൽക്കാനാണ് തീരുമാനം. തങ്ങൾ ഉയർത്തിപിടിക്കുന്ന മതേതര നിലപാട് ഒരു യോഗത്തിലെത്തി അറിയിക്കേണ്ട ആവശ്യമില്ലെന്നാണ് എൻഎസ്എസ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam