ചെഗുവേരയുടെ മകളോടൊപ്പം ക്യൂബന്‍ ഓര്‍മകള്‍ പങ്കുവച്ച് പിണറായി വിജയന്‍

By Web TeamFirst Published Jul 29, 2019, 12:11 PM IST
Highlights

1994ല്‍ ക്യൂബയില്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്തത് പിണറായി വിജയന്‍ സൂചിപ്പിച്ചു. അന്നവിടെ താനുമുണ്ടായിരുന്നെന്ന് അലെയ്ഡയും മുഖ്യമന്ത്രിയുമായി പങ്കുവച്ചു.

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെഗുവേരയുടെ മകള്‍ ഡോ. അലെയ്ഡ ഗുവേര, മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. തിങ്കളാഴ്ച  രാവിലെ ക്ലിഫ് ഹൗസില്‍ വച്ചാണ് ഇരുവരും സംസാരിച്ചത്. സിപിഎം നേതാവ് എംഎ ബേബിയും അലെയ്ഡക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂര്‍ സംസാരിച്ചതിന് ശേഷമാണ് അലെയ്ഡ ക്ലിഫ് ഹൗസ് വിട്ടത്. 1994ല്‍ ക്യൂബയില്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്തത് പിണറായി വിജയന്‍ സൂചിപ്പിച്ചു. അന്നവിടെ താനുമുണ്ടായിരുന്നെന്ന് അലെയ്ഡയും മുഖ്യമന്ത്രിയുമായി പങ്കുവച്ചു. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി ചിത്ര സഹിതം അലെയ്ഡയുമായി കൂടിക്കാഴ്ച നടത്തിയത് പങ്കുവച്ചത്. കേരളത്തിലെത്തിയ അനുഭവങ്ങള്‍ അലെയ്ഡയും മുഖ്യമന്ത്രിയുമായി പങ്കുവച്ചു.ഭക്ഷണവും കഴിച്ചാണ് അലെയ്ഡ ക്ലിഫ് ഹൗസില്‍നിന്ന് മടങ്ങിയത്. 


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

ഏറെ ആവേശകരമായിരുന്നു, ധീര വിപ്ലവകാരി ചെഗുവേരയുടെ മകൾ ഡോ അലെയ്ഡ ഗുവേരയുമായുള്ള കൂടിക്കാഴ്ച. കേരള സന്ദർശനത്തിനെത്തിയ ഡോ. അലെയ്ഡയുമായി രാവിലെ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് എംഎ ബേബിയും കൂടെ ഉണ്ടായിരുന്നു.
ക്യൂബൻ യാത്രകളും ക്യൂബൻ ഐക്യദാർഢ്യ സമ്മേളനവും കേരളവുമെല്ലാം നിറഞ്ഞു നിന്നതായിരുന്നു അര മണിക്കൂർ നീണ്ട സംഭാഷണം. യാത്രയുടെ ക്ഷീണമുണ്ടെന്ന് പറഞ്ഞെങ്കിലും അതെല്ലാം മറന്ന് ഡോ. അലൈഡ സന്ദർശനത്തെ സജീവമാക്കി.

സംഭാഷണമധ്യേ സഖാവ് ബേബിയാണ് ക്യൂബൻ യാത്രയെ കുറിച്ച് ഓർമ്മിപ്പിച്ചത്. 1994 ൽ കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ ക്യൂബയിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ഞങ്ങൾ. സമ്മേളനത്തെ കുറിച്ച് പറഞ്ഞപ്പോൾ അന്നവിടെ ഉണ്ടായിരുന്ന കാര്യം അലൈഡയും പങ്കുവെച്ചു. കേരളത്തിലേക്കുള്ള തന്‍റെ ആദ്യ യാത്രയും അവർ ഓർമ്മിച്ചു. കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വാദ്യകരമാണെന്നായിരുന്നു അലെയ്ഡയുടെ അഭിപ്രായം. ചെഗുവേരയുടെ കുടുംബത്തെ കുറിച്ചും വിശദമായി അന്വേഷിച്ചറിഞ്ഞു.

കുടുംബാംഗങ്ങളെ ഡോ. അലെയ്ഡയ്ക്ക് പരിചയപ്പെടുത്തി. ഒരുമിച്ച് പ്രഭാത ഭക്ഷണവും കഴിച്ചു. കണ്ണൂരിലും എറണാകുളത്തും നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന്‍റെ ആവേശവും പങ്കുവെച്ചാണ് ഡോ. അലെയ്ഡ യാത്ര പറഞ്ഞത്.

click me!