നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണമെന്ന് എബിവിപി. പ്രതിഷേധത്തിന്റെ പേരിൽ അക്രമം ന്യായീകരിക്കാനാവില്ലെന്നും സംഘടന അഭിപ്രായപ്പെട്ടു. കേരളത്തിൽ പിഎം ശ്രീ പദ്ധതി ഉടൻ നടപ്പാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു
ദില്ലി: നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എ ബി വി പി രംഗത്ത്. ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചുവെന്നത് വ്യാജ പ്രചരണമെന്നും എ ബി വി പി ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്ര സിംഗ്സോളങ്കി പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ അക്രമ സംഭവങ്ങൾ ന്യായികരിക്കാൻ ആകില്ലെന്നും എ ബി വി പി നേതാവ് കൊച്ചിയിൽ പറഞ്ഞു. പി എം ശ്രീയിൽ കേരളത്തിൽ നടക്കുന്നത് രാഷ്ടിയ ഗിമ്മിക്കെന്നും പി എം ശ്രീ എത്രയും പെട്ടന്ന് നടപ്പാക്കാൻ കേരളം തയ്യാറാകണമെന്നും എ ബി വി പി ആവശ്യപ്പെട്ടു. ഇന്ദിര ശ്രീ, രാഹുൽ ശ്രീ എന്നൊക്കെ പേരിൽ ആണെങ്കിൽ കേരളത്തിൽ പദ്ധതി നടപ്പാകുന്നതിന് പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നും എ ബി വി പി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് പരിഹസിച്ചു.
പി എം ശ്രീയിൽ വെട്ടിലായി മുസ്ലിം ലീഗ്
അതിനിടെ പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ മുസ്ലിം ലീഗ് വെട്ടിലായി. ലീഗ് അണികൾക്കും, മുസ്ലിം സംഘടനകൾക്കുമുള്ള അതൃപ്തി പരിഹരിക്കുന്നതിലാണ് ലീഗ് നേതൃത്വത്തിന് തലവേദന. പി എം ശ്രീ തുടരുമെന്ന കഴിഞ്ഞ ദിവസത്തെ യു ഡി എഫ് കൺവീനറുടെ പ്രസ്താവനയിലാണ് ലീഗിനുള്ളിൽ അസംതൃപ്തി പുകയുന്നത്. മൂന്നംഗ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് നൽകാതിരിക്കെ കൺവീനർ തീരുമാനം പ്രഖ്യാപിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് ലീഗ് അഭിപ്രായപ്പെട്ടു. യു ഡി എഫ് യോഗത്തിൽ ഫോർവേഡ് ബ്ലോക്ക് ഈ വിഷയം ഉന്നയിച്ചെങ്കിലും ആലോചിക്കാം എന്ന് മാത്രമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. യു ഡി എഫ് നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ അന്തിമ ചർച്ച നടക്കാതെയാണ് കൺവീനർ തീരുമാനം പ്രഖ്യാപിച്ചത് എന്നും ലീഗ് നേതൃത്വം പറയുന്നു. ഒരിക്കൽ ഒപ്പിട്ട പി എം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാന സർക്കാർ. പദ്ധതി നടപ്പാക്കുമ്പോൾ എന്തെല്ലാം ഇളവുകൾ ആവശ്യപ്പെടണമെന്ന കാര്യത്തിൽ മന്ത്രിസഭ ഉപസമിതി തീരുമാനം എടുക്കും. അതേ സമയം പദ്ധതിയെച്ചൊല്ലി യു ഡി എഫിനുള്ളിലും പ്രശ്നങ്ങൾ ഉരുണ്ടുകൂടുകയാണ്.
