'അതൊക്കെ അവരുടെ പഴയ ശീലം കൊണ്ട് പറയുന്നതാണ്'; പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published May 19, 2020, 6:17 PM IST
Highlights

പ്രതിപക്ഷത്തിന്‍റെ സര്‍വ്വകക്ഷി യോഗമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ആവശ്യമുള്ള സമയത്ത് യോഗം വിളിക്കാം. തടസ്സങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

തിരുവനന്തപുരം: കൊവിഡ് ദുരിത കാലം സംസ്ഥാന സര്‍ക്കാര്‍ കൊയ്ത്തുകാലമായി മാറ്റുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതകാലമാകുമ്പോള്‍ അതിനനുസരിച്ചുള്ള ചില തീരുമാനങ്ങളെടുക്കേണ്ടി വരും. ബസ് ടിക്കറ്റ് നിരക്ക് വര്‍ധനവും അതിന്‍റെ ഭാഗമാണ്. ബസുകളിൽ സാധാരണ അനുവദിക്കുന്ന അത്രയാളുകളെ കൊണ്ടുപോകാന്‍ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ല. പകുതി ആളുകളെ ഈ സമയത്ത് കൊണ്ടുപോകാൻ കഴിയൂ. അതുകൊണ്ടാണ് ടിക്കറ്റ് വില വര്‍ധിപ്പിക്കേണ്ടി വന്നത്. നാടിന്‍റെ സൗകര്യത്തിന് വേണ്ടിയാണ് ആ തീരുമാനമെടുത്തത്. കുറച്ച് ബസുകളെങ്കിലും ഓടുന്നതാണ് നല്ലതെന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് സമൂഹവ്യാപനമില്ല, സമ്പര്‍ക്കത്തെ ഭയപ്പെടണമെന്ന് മുഖ്യമന്ത്രി

പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷ മാറ്റി വെക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ബിവറേജസ്, ബെവ്കോ അഴിമതി ആരോപണം അവരുടെ (പ്രതിപക്ഷത്തിന്‍റെ) പഴയ ശീലം കൊണ്ട് പറയുന്നതാണെന്നും ഞങ്ങള്‍ക്ക് അത് ശീലമില്ലെന്നും പറഞ്ഞു. അതേ സമയം പ്രതിപക്ഷത്തിന്‍റെ സര്‍വ്വകക്ഷി യോഗമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ആവശ്യമുള്ള സമയത്ത് യോഗം വിളിക്കാം. തടസ്സങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

'മുഖ്യമന്ത്രിയുടേത് പിടിവാശി, അംഗീകരിക്കില്ല', ലോക്ഡൗൺ ഇളവുകളിൽ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ്

നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയ പ്രതിപക്ഷം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ലോക്ഡൗൺ ഇളവുകളിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൊവിഡ് ദുരിത കാലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊയ്ത്തുകാലമായി മാറ്റുകയാണെന്നും ബാറുകളുകള്‍ തുറക്കുന്നതിലും അഴിമതിയുണ്ടെന്നും ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

 

click me!