കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട കേസിൽ ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണി കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം കൈയ്യാളുന്നതിന് എതിരെ ഇടുക്കി മുൻസിഫ് കോടതിയുടെ സ്റ്റേ തുടരും. ഇത് സംബന്ധിച്ച് ജോസ് കെ മാണി സമർപ്പിച്ച ഹർജി കട്ടപ്പന സബ് കോടതി തള്ളി.
കേരള കോൺഗ്രസ് ഭരണഘടനയുടെ വിജയമാണെന്ന് പിജെ ജോസഫ് വിഭാഗം പ്രതികരിച്ചു. ജോസ് കെ മാണി അഹങ്കാരം വെടിഞ്ഞ് പാർട്ടി പ്രവർത്തകരുടെ താത്പര്യം മനസിലാക്കണമെന്നും പിജെ ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കാൻ തയ്യാറാകണമെന്നും ജോസഫ് വിഭാഗം നേതാവ് എംജെ ജേക്കബ് പ്രതികരിച്ചു.
ജോസ് കെ മാണി പാർട്ടി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുൻസിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം സമർപ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതി ഇന്ന് വിധി പറയാനിരിക്കുന്നത്.
ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തുള്ള ബദൽ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും, കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നൽകിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്.
കേസിൽ വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ, ഇന്ന് തന്നെ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ജോസഫ് വിഭാഗം തിരുവനന്തപുരത്ത് പാർലമെന്‍ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു.