നെഹ്റു ട്രോഫി ജലമേളയുടെ പോസ്റ്ററിൽ നിന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം ഒഴിവാക്കിയത് വിവാദമായി. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ പോസ്റ്ററിനെതിരെ എംപി അതൃപ്തി അറിയിച്ചതോടെ, ഇത് ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തു. സംഭവം ജില്ലാ ഇൻഫർമേഷൻ വകുപ്പിന്റെ വീഴ്ചയാണെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി വിശദീകരിച്ചു.

ആലപ്പുഴ: കേരളം ആവേശപൂർവ്വം നെഹ്റു ട്രോഫിക്കായി കാത്തിരിക്കുമ്പോൾ ജലമേളയുടെ ശോഭ കെടുത്തി പോസ്റ്റർ വിവാദം. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്‍റെ ചിത്രം ഒഴിവാക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ പോസ്റ്ററിനെ ചൊല്ലിയാണ് വിവാദം. തന്‍റെ ചിത്രം ഒഴിവാക്കിയതിൽ കൊടിക്കുന്നിൽ ജില്ലാ കളക്ടറെ അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെ ജില്ലാ ഇൻഫർമേഷൻ വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റർ നീക്കം ചെയ്തു. ജില്ലാ ഇൻഫർമേഷൻ വകുപ്പിന്‍റെ വീഴ്ചയാണ് സംഭവിച്ചതെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി അധികൃതർ വിശദീകരിച്ചു. ആലപ്പുഴ ജില്ലയിലെ മുഴുവൻ എംഎൽഎമാരുടെയും എംപിമാരുടെയും ചിത്രം വെച്ചിട്ടും കൊടിക്കുന്നിലിന്‍റെ ചിത്രം മാത്രം ഒഴിവാക്കുകയായിരുന്നു.