Covid Kerala : സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു; 24 മണിക്കൂറിനിടെ 24 മരണം, 2601 പുതിയ കേസുകൾ

By Web TeamFirst Published Jul 16, 2022, 9:13 PM IST
Highlights

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ എട്ട് പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) കേസുകൾ വീണ്ടും കൂടി. ഇന്ന് 2,601 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം  24  മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 636 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ അഞ്ച് മരണവും സ്ഥിരീകരിച്ചു.

കൊല്ലം 307, പാലക്കാട് 230, ഇടുക്കി 78, കോട്ടയം 247, ആലപ്പുഴ 153, എറണാകുളം 554, തൃശൂര്‍ 123, പാലക്കാട് 70, മലപ്പുറം 43, കോഴിക്കോട് 78, വയനാട് 10, കണ്ണൂര്‍ 50, കാസര്‍കോട് 22 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ എട്ട് പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് മൂന്ന് പേരും കോട്ടയം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ട് പേരും ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ ഒരോ കൊവിഡ് മരണം വീതവും ഇന്ന് സ്ഥിരീകരിച്ചു.

അതേസമയം, സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് വിതരണം ഇന്നലെ മുതല്‍ ആരംഭിച്ചു. 656 കേന്ദ്രങ്ങളിലൂടെയാണ് വെള്ളിയാഴ‍്‍ച കരുതൽ ഡോസ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ ആകെ 1,002 കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ പ്രവര്‍ത്തിച്ചു. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 97 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 249 കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് ഇനിയും കൊവിഡ് കുറഞ്ഞിട്ടില്ലാത്തതിനാൽ എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വാക്‌സീനെടുക്കാന്‍ ശേഷിക്കുന്നവര്‍ മടിച്ച് നിൽക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 75 ദിവസം മാത്രമേ സൗജന്യമായി കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കൂ. സെപ്തംബര്‍ മാസം അവസാനം വരെ ഇത് തുടരും. സംസ്ഥാനത്ത് നിലവിൽ വാക്‌സീൻ ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് മാറ്റമില്ലാതെ കൊവിഡ് വ്യാപനം

രാജ്യത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,40,760 ആക്ടീവ് കേസുകളാണുള്ളത്. മരണ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 58 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,660 ആയി. വെള്ളിയാഴ്ച 20,038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 47 മരണവും റിപ്പോ‍ർട്ട് ചെയ്തിരുന്നു.

click me!