
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വാക്‌സീനേഷന്‍ കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ ഹര്‍ഷവര്‍ധന് കത്തെഴുതി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അവസരം നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം നല്‍കുക, മൂന്നാമത്തെ മുന്‍ഗണനാ ഗ്രൂപ്പിന്റെ വാക്‌സീനേഷനായി കൂടുതല്‍ കൊവിഡ് വാക്‌സീന്‍ അനുവദിക്കണം എന്നുമാണ് ആവശ്യപ്പെട്ടത്.
നിശ്ചിത സമയത്തിനുള്ളില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്‌തെങ്കിലും കുറച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ടൈം ലൈന്‍ നഷ്ടമായിരുന്നു. അവര്‍ക്ക് വീണ്ടും രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രായമായ ജനസംഖ്യയുള്ളത് കേരളത്തിലാണ്. മൂന്നാമത്തെ മുന്‍ഗണനാ ഗ്രൂപ്പായ 50 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്‌ട്രേഷനും വാക്‌സീനേഷനും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എത്രയും വേഗം മാര്‍ഗ നിര്‍ദേശം നല്‍കുകയും ഇവര്‍ക്ക് ആവശ്യമായ വാക്‌സീന്‍ അധികമായി നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് ഇതുവരെ 3,36,327 ആരോഗ്യ പ്രവര്‍ത്തകരും (പുതുക്കിയ ടാര്‍ജറ്റിന്റെ 94%), 57678 മുന്നണി പോരാളികളും (38%) ആദ്യത്തെ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ 23,707 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. കേരളം കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കേരളത്തില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് കോവിഡ് വന്നുപോയതായി ഐസിഎംആര്‍ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കണ്ടെത്തിയത്. നന്നായി ഏകോപിപ്പിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും മൂലമാണ് രാജ്യത്തെ മികച്ച പ്രതിരോധം തീര്‍ക്കാന്‍ കേരളത്തിനായതെന്നും കത്തില്‍ മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam