
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആകെ 25 ലക്ഷം വോട്ടർമാരുടെ പേരാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിട്ടുള്ളത്. സിപിഐ മുൻ എംഎൽഎ രാജാജി മാത്യു തോമസിൻ്റെയും ഭാര്യയുടെയും പേരടക്കം ജീവിച്ചിരിക്കുന്ന, താമസം മാറിപ്പോകാത്തവരുടെ പേരുകൾ വരെ നീക്കിയതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ പേര് തിരിച്ച് ചേർക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. എപ്പോൾ മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം, ചെയ്യേണ്ടത് എന്തൊക്കെ എന്നൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഏതെങ്കിലും വോട്ടർക്ക് നിശ്ചിത സമയത്തിനുള്ളിൽ അവരുടെ പൂരിപ്പിച്ച ഫോമുകൾ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും കാലയളവിൽ (23.12.2025 മുതൽ 22.01.2026 വരെ) നിർദ്ദിഷ്ട ഡിക്ലറേഷൻ ഫോമിനൊപ്പം ഫോം 6 ഫയൽ ചെയ്യാവുന്നതാണ്.
ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭ്യമാണ്.
കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിംഗിന് ശേഷം ഒഴിവാക്കുകയാണെങ്കിൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (DEO) ഒന്നാം അപ്പീൽ നൽകാം. (1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(A), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് 27 പ്രകാരം).
ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫീസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാം. (1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(B), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് 27 പ്രകാരം).
വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പൗരന്മാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങളും പരാതികൾ തീർപ്പാക്കലും 2025 ഡിസംബർ 23 മുതൽ 2026 ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പൂർത്തിയാക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ https://www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കും.
അപ്പീലുകൾ അല്ലെങ്കിൽ എസ്ഐആർ നടപടിക്രമങ്ങൾ സംബന്ധിച്ച സഹായത്തിനായി
ഇന്ത്യയിൽ ഉള്ളവർ: 1950 ൽ വിളിക്കുക
വിദേശത്തുള്ളവർ: +91 471 2551965
ഇമെയിൽ: overseasselectorsir26@gmail.com
ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്: https://voters.eci.gov.in
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam