
തൊടുപുഴ: തമിഴ്നാട് ദിണ്ഡിഗലിൽ ( Tamil nadu Dindigul )വൻ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവുമായി (225 kilogram Ganja )രണ്ടുപേരെ അറസ്റ്റ് ചെയ്തു. കേരളത്തിലേക്ക് തമിഴ്നാട് വഴി വൻ തോതിൽ കഞ്ചാവ് കടത്താൻ ശ്രമം നടക്കുന്നതായി കേരള എക്സൈസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നുള്ള എക്സൈസ് സംഘമാണ് തമിഴ്നാട്ടിലെത്തി കഞ്ചാവ് പിടികൂടിയത്. ലോറിയിൽ പേപ്പർകെട്ടുകൾക്കടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തുടർന്ന് കേരളാ സംഘം ദിണ്ഡിഗൽ എക്സൈസ് വിഭാഗത്തെ വിളിച്ചുവരുത്തി പ്രതികളെയും തൊണ്ടി മുതലായ കഞ്ചാവും കൈമാറി. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. തമിഴ്നാട് വഴി കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം.
വളാഞ്ചേരിയിൽ നിന്നും കാണാതായ ഏഴുവയസുകാരനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയ അയൽവാസി കസ്റ്റഡിയിൽ
മലപ്പുറം : വളാഞ്ചേരിയിൽ മൂന്നാക്കൽ എം ആർ അപ്പാർട്ട്മെൻറിൽ നിന്നും കാണാതായ ഏഴു വയസുകാരനെ കണ്ടെത്തി. കൊടുങ്ങല്ലൂരിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയൽവാസി ഷിനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വളാഞ്ചേരി മൂന്നാക്കൽ എം ആർ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന അഫീല-നവാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഹർഹാനെ കാണാതായത്. ഫ്ലാറ്റിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ പെട്ടന്ന് കാണാതാകുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.
അപ്പാർട്ട്മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇവരുടെ അയൽവാസിയായ പത്തൊമ്പത് വയസുകാരൻ ഷിനാസിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കിയിരുന്നു. കുട്ടിയെ കാണാതായ ദിവസം ഇയാൾ ഇവിടെ എത്തിയിരുന്നതായാണ് അപ്പാർട്ട്മെന്റിലെ താമസക്കാർ പൊലീസിന് നൽകിയ മൊഴി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.