
ആലപ്പുഴ: വിദേശത്ത് ജോലിക്ക് പോയ മലയാളിക്ക് തൊഴിലുടമയുടെ ക്രൂരപീഡനമേൽക്കുന്നതായി പരാതി. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് ക്രൂരപീഡനത്തിന് ഇരയായത്. മലേഷ്യയിൽ ബാർബർ ജോലിക്ക് പോയ ഇദ്ദേഹത്തെ തൊഴിലുടമ ദേഹമാസകലം പൊള്ളലേൽപ്പിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ജോലി ചെയ്ത ശമ്പളം ആവശ്യപ്പെട്ടപ്പോഴാണ് പീഡനമേറ്റതെന്ന് ഹരിദാസന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാല് വർഷമായി ഹരിദാസൻ മലേഷ്യയിൽ പോയിട്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി വഴി ബാർബർ ജോലിക്കായാണ് പോയത്. എന്നാൽ വേതനം സ്ഥിരമായി കിട്ടുന്നില്ലായിരുന്നു. വല്ലപ്പോഴും കിട്ടുന്ന ചെറിയ തുകകൾ ഏജൻസി വഴി നാട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്.
കഴിഞ്ഞ ആറ് മാസമായി ഇദ്ദേഹത്തിന് തീരെ പണം ലഭിച്ചിരുന്നില്ല. മൂന്ന് മാസമായി ഇദ്ദേഹത്തെ കുറിച്ച് ബന്ധുക്കൾക്ക് യാതൊരു വിവരവും ലഭിച്ചില്ല. ഹരിദാസന്റെ പാസ്പോർട്ടും മറ്റ് രേഖകളും തൊഴിലുടമയുടെ കൈവശമായതിനാൽ ഇയാൾക്ക് തിരികെ വരാനുള്ള വഴികളും അടഞ്ഞു.
ഇതിനിടെയാണ് തൊഴിലുടമയുടെ പീഡനം. ശരീരമാസകലം പൊള്ളലേൽപ്പിച്ച ഹരിദാസിനെ ഒരാഴ്ചയോളം മരുന്നൊന്നും കൊടുക്കാതെ പീഡിപ്പിച്ചു. ഒരാഴ്ചയോളം നിന്നുകൊണ്ട് ഉറങ്ങുകയായിരുന്നു ഇയാളെന്ന് ഭാര്യ പറഞ്ഞു. സുഹൃത്ത് വഴി തന്റെ ചിത്രങ്ങൾ ഹരിദാസ് നാട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിലൂടെയാണ് ക്രൂരത പുറത്തറിഞ്ഞത്. കുഞ്ഞുങ്ങൾക്ക് വേണ്ടി പോയതാണ് ഹരിദാസനെന്നും ഇങ്ങിനെയൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ഹരിദാസന്റെ ഭാര്യ പറഞ്ഞു.
ഹരിദാസന്റെ മോചനത്തിനായി ഭാര്യ നോർക്കയെയും ജില്ലാ പൊലീസ് മേധാവിയെയും ബന്ധപ്പെട്ടെങ്കിലും ഇതുവരെ ഫലമൊന്നും ഉണ്ടായിട്ടില്ല. പല മാർഗങ്ങളിലൂടെയും കുടുംബം ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.