Kerala Rain: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

By Web TeamFirst Published Nov 26, 2021, 7:37 AM IST
Highlights

തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടർന്നേക്കും. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്തെ ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തമായതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. 

തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തിങ്കളാഴ്ചയോടെ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. 

തിരുവനന്തപുരം ജില്ലയിൽ അവധി

മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (നവംബർ-26) തിരുവനന്തപുരം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

മുല്ലപ്പെരിയാറിന്‍റെ ഒരു ഷട്ടർ കൂടി തുറന്നു

ശക്തമായി മഴ മൂലം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാഞ അണക്കെട്ടിൻറെ ഒരു ഷട്ടർ കൂടി തുറന്നു. ഇപ്പോൾ രണ്ടു ഷട്ടറുകൾ 30 
സെൻ്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. ഇതുവഴി സെക്കൻറിൽ 798 ഘനയടി വെള്ള വീതം പെരിയാറിലേക്ക് ഒഴുകുന്നുണ്ട്. 2300 ഘയനടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 141.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കിയിലെ ജസനിരപ്പ് 2400.56 അടിയായി ഉയർന്നു. 

2401 അടിയിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ടത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറക്കാൻ ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയെങ്കിലും രാത്രിയോടെ നീരൊഴുക്ക് കുറഞ്ഞതിനാൽ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇടുക്കിയിൽ രാത്രി യാത്ര ഒഴിവാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രാവിലെ ഏഴുവരെയാണ് നിരോധനം.

click me!