
പത്തനംതിട്ട: കേരളത്തിൽ ആദ്യമായി കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലൻസ് സജ്ജീകരിച്ച് പത്തനംതിട്ട ജില്ല. തിരുവല്ലയിലെ എൻഎംആർ ഫൗണ്ടേഷനാണ് റാപ്പിഡ് ടെസ്റ്റ് വാഹനം തയ്യാറാക്കിയത്. തിരുവല്ല സബ് കലക്ടർ വിനയ് ഗോയലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവ എഞ്ചിനിയര്‍മാരാണ് വാഹനം രൂപകൽപ്പന ചെയ്തത്. ജില്ലയിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലും ക്ലസ്റ്ററുകളിലുമെത്തി സ്രവ പരിശോധന നടത്താനാണ് പദ്ധതി. ആശുപത്രികളിലും മറ്റ് കേന്ദ്രങ്ങളിലും പോകുമ്പോഴുണ്ടാകുന്ന രോഗ വ്യാപനം തടയാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
പദ്ധതി നടപ്പിലാകുന്നതോടെ സാമ്പിൾ ശേഖരണ സമയത്ത് ആരോഗ്യ പ്രവർത്തകർ രോഗിയുമായി കൂടുതൽ അടുത്ത് ഇടപഴുകുന്നത് ഒഴിവാക്കാനും കഴിയും. കുറഞ്ഞ സമയത്തിനകം കൂടുതൽ സാമ്പിൾ ശേഖരിക്കാമെന്നത് പരിശോധനയുടെ എണ്ണം കൂട്ടും. ഏത് കാലാവസ്ഥയിലും എവിടെയും എത്തി ചേരാനാകുമെന്നതാണ് വാഹനത്തിന്റെ പ്രത്യേകത.
അതിനിടെ സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ കുതിച്ചുയരുന്നു. കഴിഞ്ഞ 11 ദിവസത്തിനിടെ 93 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. ഈ സാഹചര്യത്തിൽ കൂടുതല്‍ രോഗവ്യാപനം തടയാൻ കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലൻസ് സഹായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam