മിന്നൽ സമരം: കെഎസ്ആർടിസി ജീവനക്കാരെ പിന്തുണച്ച് കാനം; പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം

By Web TeamFirst Published Mar 5, 2020, 11:19 AM IST
Highlights

അതിനിടെ കേസിൽ മുഖ്യ പ്രതികളിലൊരാൾ കീഴടങ്ങി. മഹേഷാണ് പൊലീസിൽ കീഴടങ്ങിയത്.  പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ മഹേഷും ക്ലർക്കായ വിഷ്ണുപ്രസാദും ചേർന്ന് ഗൂഢാലോചാന നടത്തിയെന്നാണ് കണ്ടെത്തൽ

തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ സമരത്തിന്റെ ഉത്തരവാദികൾ പൊലീസും കെ.എസ്.ആർ.ടി.സി യൂണിയനുമാണെന്ന് കാനം രാജേന്ദ്രൻ. അറസ്റ്റ് നടന്ന 9.30 നും സമരം തുടങ്ങിയ 11.30 നും ഇടയ്ക്ക് സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കണം. ഉത്തരവാദികൾ പോലീസ് ആണെങ്കിൽ അവർക്കെതിരെ നടപടി എടുക്കണമെന്നും കാനം ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ജീവനക്കാരെ പിന്തുണച്ചാണ് കാനം രാജേന്ദ്രൻ പ്രതികരിച്ചത്. നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമായത് കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്തതല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. പ്രശ്നം വഷളാക്കിയതിൽ പൊലീസിന്റെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിന്നൽ പണിമുടക്ക് പാർട്ടി പ്രവർത്തകർ അല്ലാത്തവർ ചെയ്താലും തെറ്റ് തന്നെയെന്നും കാനം പറഞ്ഞു.

എറണാകുളം കളക്ട്രേറ്റുമായി ബന്ധപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ സർക്കാരിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തട്ടിപ്പ് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ നടപടി എടുത്തുവെന്നും കാനം പറഞ്ഞു.

അതിനിടെ കേസിൽ മുഖ്യ പ്രതികളിലൊരാൾ കീഴടങ്ങി. മഹേഷാണ് പൊലീസിൽ കീഴടങ്ങിയത്.  പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ മഹേഷും ക്ലർക്കായ വിഷ്ണുപ്രസാദും ചേർന്ന് ഗൂഢാലോചാന നടത്തിയെന്നാണ് കണ്ടെത്തൽ. കേസിൽ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം നേതാവ് എൻഎൻ നിധിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.

തട്ടിപ്പിൽ കൂടുതൽ സി പി എം നേതാക്കളുടെ പങ്ക് പുറത്ത് വന്നതിന് പിന്നാലെയാണ് കൊല്ലം സ്വദേശിയായ മഹേഷ് കീഴടങ്ങിയത്. ഇന്നലെ രാത്രി പത്ത് മണിക്ക് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതി കളക്ട്രേറ്റിലെ ക്ലാർക്ക് വിഷ്ണുപ്രസാദിന്റെ അടുത്ത സുഹൃത്താണ് മഹേഷ്.

തൃക്കാക്കരയിൽ വിഷ്ണുവിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് ഇരുവരും അടുത്ത സുഹുത്തുക്കളാക്കുന്നത്‌. പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ഇരുവരും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിക്കുന്ന ജോലി ഏൽപ്പിച്ചത് മഹേഷിനെയാണ്. മഹേഷ് ആണ് പ്രാദേശിക രാഷ്ട്രീയ നേതാക്കളെ സംഘടിപ്പിച്ചത്.

വിഷ്ണുപ്രസാദ് കഴിഞ്ഞാൽ തട്ടിപ്പിലൂടെ  കൂടുതൽ  പണം സമ്പാദിച്ചതും മഹേഷാണ്. വിഷ്ണുവിനെ പൊള്ളാച്ചിയിൽ കോഴിഫാം ബിസിനസ് തുടങ്ങാൻ പ്രേരിപ്പിച്ചതും മഹേഷാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തൃക്കാക്കര സ്റ്റേഷനിലെ ലോക്കപ്പിൽ കഴിയുന്ന മഹേഷിനെ രാവിലെ ജില്ലാ കൈം ബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. 

ഇതിനിടെ, കേസിലുൾപ്പെട്ട രണ്ടാമത്തെ നേതാവിനെയും സിപിഎം പുറത്താക്കി. ഇന്നലെ അറസ്റ്റിലായ തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എൻഎൻ നിധിനെയാണ് പ്രാഥമിക അംഗതത്വത്തിൽ നിന്ന് പുറത്താക്കിയത്. പത്തര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഇതേ ലോക്കൽ കമ്മിറ്റിയിലെ അംഗം എംഎം അൻവറിനെ കഴിഞ്ഞ ആഴ്ച പുറത്താക്കിയിരുന്നു. അൻവർ ഒളിവിലാണ്. 

click me!