2018 ലെ പ്രളയം മനുഷ്യനിർമ്മിതമെന്ന കണ്ടെത്തൽ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല

By Web TeamFirst Published Apr 2, 2021, 10:47 PM IST
Highlights

മഹാപ്രളയത്തിൻ്റെ കാരണം വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു. 2018 ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന ബംഗ്ളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ദരുടെ കണ്ടെത്തലാണ് പ്രതിപക്ഷ ആയുധം. 

തിരുവനന്തപുരം: 2018 ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന കണ്ടെത്തലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ജുഡീഷ്യൽ അന്വേഷണം നടത്തും. മഹാപ്രളയത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഡാം മാനേജ്മെൻ്റിൽ ഒരു ഘട്ടത്തിലും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

മഹാപ്രളയത്തിൻ്റെ കാരണം വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു. 2018 ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന ബംഗ്ളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ദരുടെ കണ്ടെത്തലാണ് പ്രതിപക്ഷ ആയുധം. ഡാമുകളിൽ എത്രവെള്ളം നിലനിർത്തണം ഒഴിച്ചടണം എന്നീ കാര്യങ്ങൾ നിഷ്കർഷിക്കുന്ന റുൾ കർവ് മാനേജ്മെന്‍റ് ഇല്ലാത്തതാണ് പ്രളയ കാരണമെന്നാണ് കണ്ടെത്തൽ. പ്രളയമുണ്ടാക്കിയ ദുരന്തത്തിൽ നിന്നും ഇനിയും നിരവധി പേർ കരകയറാതിരിക്കെയാണ് പ്രതിപക്ഷം സർക്കാറിനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്.

ഡാം മാനേജ്മെന്റിലെ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂരി നേരത്തെ കണ്ടെത്തിയത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. എന്നാല്‍ അണക്കെട്ട് ഇല്ലാത്ത പ്രദേശങ്ങളിലും പ്രളയം ഉണ്ടായെന്ന് ന്യായീകരിച്ചാണ് സർക്കാർ അന്ന് ആക്ഷേപങ്ങൾ തള്ളിയത്. അഡ്വക്കേറ്റ് ജനറലിൻ്റെ നിർദ്ദേശപ്രകാരമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പഠനം നടത്തിയത്.

click me!