എത്ര ആനക്കൊമ്പുകള്‍ കൈവശമുണ്ട്?; കണക്ക് അറിയാതെ വനം വകുപ്പ്

By Web TeamFirst Published Nov 9, 2020, 6:44 AM IST
Highlights

ആനക്കൊമ്പ് മറിച്ചുവിൽക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്യുന്നുവെന്നാണ് ഉയരുന്ന ആരോപണം. ദുരൂഹ സാഹചര്യത്തിൽ കാട്ടനാനകൾ ചരിയുന്ന സംഭവം ആവർത്തിക്കുന്നതിനിടെയാണ് ഗൗരവമായ മറ്റൊരു കണക്കും ഇതോടൊപ്പം പുറത്തുവരുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ആനക്കൊന്പ് കടത്തു കേസുകൾ കൂടുമ്പോഴും എത്ര ആനക്കൊമ്പുകള്‍ വനംവകുപ്പിന്‍റെ കൈവശമുണ്ടെന്ന കൃത്യമായ കണക്ക് സർക്കാരിന്റെ കൈവശമില്ല. ചരിഞ്ഞ നാട്ടാനകളുടേത് ഉൾപ്പെടെ കൊന്പിന്റെ സൂക്ഷിപ്പുകാർ, വനംവകുപ്പാണെന്നിരിക്കെയാണ് ക്രോഡീകരിച്ച വിവരങ്ങൾ വനംവകുപ്പ് ആസ്ഥാനത്തുപോലും ഇല്ലാത്തതെന്നാണ് ശ്രദ്ധേയം. 

ആനക്കൊമ്പ് മറിച്ചുവിൽക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്യുന്നുവെന്നാണ് ഉയരുന്ന ആരോപണം. ദുരൂഹ സാഹചര്യത്തിൽ കാട്ടനാനകൾ ചരിയുന്ന സംഭവം ആവർത്തിക്കുന്നതിനിടെയാണ് ഗൗരവമായ മറ്റൊരു കണക്കും ഇതോടൊപ്പം പുറത്തുവരുന്നത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ കൈവശമുളള കണക്ക് പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനിടെ 849 കാട്ടാനകൾ ചരിഞ്ഞു. 
ചരിഞ്ഞ കാട്ടാനകളുടേതുൾപ്പെടെ എത്ര ആനക്കൊമ്പുകൾ കൈവശമുണ്ടെന്നതിന് വനംവകുപ്പിന് കൃത്യമായ കണക്കില്ല. കാട്ടാനകളുടെ സെൻസസ് മാനദണ്ഡമനുസരിച്ച് 50 പിടിയാനകൾക്ക് 1 കൊമ്പൻ എന്നാണ് കണക്ക്. ഇതേ കണക്ക് ചരിഞ്ഞ ആനകളുട എണ്ണത്തിൽ പരിഗണിച്ചാലും 16 സെറ്റ് കൊമ്പുകളെങ്കിലും കണക്കിൽ ഉണ്ടാകണം. 

എന്നാൽ കൃത്യമായ ക്രോഡീകരിച്ച വിവരമില്ലെന്നാണ് വിവരാവകാശം വഴിയുളള ചോദ്യങ്ങൾക്ക് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ വിശദീകരണം. നാട്ടാനകൾ ചരിഞ്ഞാലും പുതിയ നിയമം അനുസരിച്ച് വനംവകുപ്പാണ് കൊമ്പിന്‍റെ സംരക്ഷകർ. ഒരുവർഷത്തിനിടെ 19 നാട്ടാനകൾ ചരിഞ്ഞിട്ടും കൊമ്പിന്റെ കാര്യത്തിൽ വനംവകുപ്പിന് വ്യക്തതയില്ല. മേലുദ്യോഗസ്ഥരുടെ ഒത്താശയോടെ, ആനക്കൊമ്പ് കടത്തിന് കളമൊരുക്കുന്നതിന്റെ സൂചനകളാണിതെന്നാണ് ആരോപണം

സർക്കാർ മേൽനോട്ടത്തിലുളള ആനത്താവളങ്ങളിൽ നിലവിൽ എത്ര ആനകളുണ്ടെന്ന കണക്കും വനംവകുപ്പ് ആസ്ഥാനത്തില്ല. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് നിയമപ്രകാരം ഇവയുടെ സംരക്ഷകനെന്നിരിക്കെയാണ് കണക്കുകളിലെ ഈ വൈരുദ്ധ്യം. എന്നാൽ അതത് ഡിഎഫ്ഒമാര്‍ക്ക് ഇതുസംബന്ധിച്ച കണക്കറിയാമെന്നാണ് വനംവകുപ്പ് വിശദീകരണം.

click me!