'മകനേ തിരിച്ച് വരല്ലേ' ക്യാമ്പെയിൻ കാർഡിൽ നിന്ന് അന്തരിച്ച നേതാക്കളുടെ ഫോട്ടോ ഒഴിവാക്കി സിപിഎം സൈബർ സംഘം . പുതിയ കാർഡിൽ വിഷയങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആര്യാടൻ മുഹമ്മദിനെയും ഇബ്രാഹിം കുഞ്ഞിനെയും ആണ് ഒഴിവാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: ഇരുണ്ട കാലത്തിൽ തിരുത്തുമായി സിപിഎം സിപിഎം സൈബർ സംഘം. അന്തരിച്ച നേതാക്കളുടെ ഫോട്ടോ ഒഴിവാക്കിയാണ് പുതിയ കാർഡ്. ഇന്നലെ എല്ലാ മുൻമന്ത്രിമാരെയും വച്ചായിരുന്നു കാർഡ് ഇറക്കിയത്. എന്നാൽ ഇന്ന് പുറത്തിറക്കിയ കാർഡിൽ വിഷയങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മകനേ തിരിച്ച് വരല്ലേ ക്യാമ്പെയിനിൽ നിന്നാണ് ആര്യാടൻ മുഹമ്മദിനെയും ഇബ്രാഹിം കുഞ്ഞിനെയും ഒഴിവാക്കിയിരിക്കുന്നത്.
അതിനിടെ ഇന്നലെ, സിപിഎം സൈബർ ഗ്രൂപ്പിൽ നിന്ന് പിന്മാറിയിട്ടില്ലെന്നാവർത്തിച്ച് മാധ്യമ പ്രവർത്തകനായ മോഹൻ ദാസും രംഗത്ത് വന്നു. സോഷ്യൽ മീഡിയയുടെ ഭാഗമായി പ്രവർത്തിക്കാൻ ദേശാഭിമാനി പ്രവർത്തകരായിരുന്നവരെ വിവിധ ഘട്ടങ്ങളിൽ താൽക്കാലികമായി നിയോഗിക്കാറുണ്ട്. അങ്ങനെ നിയോഗിക്കപ്പെട്ടവർ അതിൻ്റെ ഭാഗമായി തുടരുന്നുമുണ്ടെന്നും മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചു. നിഷേധിച്ചുള്ള വിശദീകരണത്തിന് പിന്നിൽ പാർട്ടി സമ്മർദമെന്നും സൂചന.
സിപിഎം സൈബർ ഗ്രൂപ്പിൽ തുടരുമെന്ന് ഇ എസ് സുബാഷും അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ ടീമുമായുള്ള സഹകരണം തുടരുമെന്നും മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും ഇഎസ് സുഭാഷ് ഫേസ്ബുക്ക് പേജിൽ കുറിച്ചു. താൻ എവിടെയും പോയിട്ടില്ലെന്നും ദേശാഭിമാനിയിൽ ഉണ്ടായിരുന്നപ്പോഴും വിരമിച്ചശേഷവും സോഷ്യൽ മീഡിയയുമായി സഹകരിക്കാറുണ്ടെന്നും ഇഎസ് സുഭാഷ് കുറിച്ചു. വിരമിച്ചശേഷം ഇതിൽ കൂടുതലായി ഇടപെടുന്നുണ്ട്. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും തുടരുമെന്നും ഇഎസ് സുഭാഷ് പറഞ്ഞു.


