
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നവീൻ ബാബു ജീവനൊടുക്കിയതെന്നും ദിവ്യ തന്റെ മേൽ ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നുമാണ് പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.
നവീൻ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് പി.പി ദിവ്യ യോഗത്തിന് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ക്ഷണിക്കാതെ യാത്രയയപ്പ് യോഗത്തിലേക്ക് നുഴഞ്ഞു കയറിയ ദിവ്യ നവീനെ അപമാനിക്കാൻ ബോധപൂർവമായി ശ്രമം നടത്തി. സഹപ്രവർത്തകരുടെ മുന്നിൽവെച്ച് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചു. ഇത് മനോവിഷമമുണ്ടാക്കി. ഇത് മരണത്തിലേക്ക് നയിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിലാണ്. കേസിൽ എല്ലാ തെളിവുകളും ശേഖരിച്ചു. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
വന്യൂ ഉദ്യോഗസ്ഥരുടെ മുൻപിൽ വച്ചാണ് ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. എടിഎമ്മിന്റെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ ഡാറ്റ റിക്കോർഡുകളും പരിശോധിച്ചു. നവീൻ ബാബുവിന്റെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെയും സിഡിആർ പരിശോധിച്ചു.
ഭാര്യയുടെ വാദം അവാസ്തവം
അന്വേഷണത്തിൽ പുരോഗതിയില്ലെന്ന ഹർജിക്കാരിയായ നവീൻ ബാബുവിന്റെ ഭാര്യയുടെ വാദം അവാസ്തവമാണെന്നും പൊലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കൊലപാതകം എന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ ഒരു ആത്മഹത്യയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. നവീൻ ബാബുവിന്റെ തൂങ്ങി മരണമാണെന്നും ശരീരത്തിൽ മറ്റ് മുറിപ്പാടുകളില്ലെന്നും ഡോക്ടർമാരുടെ റിപ്പോർട്ടിൽ ഉണ്ട്. കൊലപാതകമാണ് എന്നതിന്റെ യാതൊരു സൂചനയും ഫോറൻസിക് സംഘവും നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണത്തിൽ നിർണായക തീരുമാനം ഇന്ന്, ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊലപാതകമെന്ന സൂചനയില്ല
ലഭിച്ച സാക്ഷ്യമൊഴികളുടെയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിൽ കൊലപാതകത്തിന്റെ യാതൊരു സൂചനയും നിലവിൽ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസെന്ന നിലയിൽ തങ്ങൾക്കാരെയും സംരക്ഷിക്കാൻ ഇല്ല. ഹർജിക്കാരിയുടെ ഇത്തരത്തിലുള്ള വാദം ശരിയല്ല. സിപിഎം നിയന്ത്രണത്തിലുള്ള അന്വേഷണസംഘമാണ് കേസ് പരിശോധിക്കുന്നതെന്ന് വാദം തെറ്റാണ്. പ്രതിയായ ദിവ്യ പൊലീസിൽ സ്വാധീനശക്തിയുള്ള ആളല്ല. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പ്രതി പാർട്ടിയിൽ പ്രത്യേക പദവികൾ ഒന്നും ഇപ്പോൾ വഹിക്കുന്നില്ല. കണ്ണൂർ ജില്ലയിലെ പൊലീസ് സംവിധാനത്തെ നിയന്ത്രിക്കുന്നത് സിപിഎം ആണെന്ന ഹർജിക്കാരിയുടെ വാദം പൂർണ്ണമായി തെറ്റൊന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഇൻക്വസ്റ്റ് സമയം ബന്ധുക്കളുടെ സാന്നിധ്യം ഇല്ല
ഇൻക്വസ്റ്റ് സമയം ബന്ധുക്കളുടെ സാന്നിധ്യം ഇല്ലായിരുന്നുന്ന വാദം പോലീസ് തള്ളി. നിയമപ്രകാരം അത് നിർബന്ധമല്ലെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പിന്നീട് രേഖപ്പെടുത്തിയാൽ മതിയാവും. പരമാവധി അഞ്ചു മണിക്കൂറിനുള്ളിൽ ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കണമെന്ന് സർക്കാരിന്റെ സർക്കുലർ നേരത്തെ തന്നെ ഉണ്ട്., സംഭവം നടന്ന 15 മണിക്കൂറിന് ശേഷമാണ് ബന്ധുക്കൾ കണ്ണൂരിലെത്തിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam