
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക്. നിലവിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യവൽക്കരണത്തിനെതിരെ സർക്കാർ നേരത്തെ നൽകിയ അപ്പീലിൽ പുതിയ ഉപഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്. എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സർക്കാർ നിയമപോരാട്ടം തുടർന്നാലും ടെൻഡർ റദ്ദാക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ സർക്കാരിന് എതിരായിരുന്നു ഹൈക്കോടതി വിധി. ടെൻഡർ പ്രകാരമുളള നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നതിനാൽ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് നിയമ പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും തുടർപോരാട്ടത്തിൽ അദാനിക്കും സർക്കാരിനും മുന്നിലുളള വഴികൾ എളുമപ്പമാകില്ല. വിമാനത്താവള നടത്തിപ്പിനും തുടർ വികസനത്തിനും സർക്കാരിന്‍റെ പിന്തുണക്കത്ത് അഥവാ സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്‍റ് അനിവാര്യമാണ്. സ്വകാര്യവത്ക്കരണത്തെ ശക്തമായി എതിർക്കുന്ന സംസ്ഥാന സർക്കാര്‍ പിന്തുണക്കത്ത് എന്ന ആയുധമാണ് അദാനിക്കെതിരെ പുറത്തെടുക്കാൻ ഉദ്ദേശിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam