അപൂർവ നടപടി: മാർക്ക് ദാനത്തിൽ വിസിയെ അടക്കം വിളിച്ച് വരുത്തി തെളിവെടുക്കാൻ ഗവർണർ

By Web TeamFirst Published Dec 4, 2019, 9:04 PM IST
Highlights

എംജി, കേരള, സാങ്കേതിക സർവ്വകലാശാലകളിലെ മാർക്ക് ദാനവിവാദങ്ങളിൽ ഉന്നത വിദ്യാഭ്യാസമന്ത്രി പ്രതിക്കൂട്ടിൽ നിൽക്കെയാണ് ഗവർണറുടെ അസാധാരണ നടപടി. 

തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെടി ജലീലിനെ കടുത്ത സമ്മർദ്ദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ താക്കീത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്‍റെ പാരമ്പര്യം തകർക്കുന്ന ഒരു നടപടികളും അനുവദിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. സാങ്കേതിക സർവ്വകലാശാല മാർക്ക് ദാന വിവാദത്തിൽ ഗവർണർ വിസി അടക്കമുള്ളവരെ വിളിച്ചുവരുത്തി തെളിവെടുക്കും.

''അദ്ദേഹത്തിനോ, മറ്റേതൊരാൾക്കോ ഇത്തരത്തിൽ സർവകലാശാലകളുടെ പേര് ചീത്തയാക്കുന്ന തരത്തിലുള്ള നടപടിയെടുക്കാനുള്ള അവകാശമില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികച്ച പേര് ചീത്തയാക്കരുത്'', എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. 

സർവ്വകലാശാലകളുടെ ചാൻസലറായ ഗവർണറുടെ ഇത്തരത്തിലുള്ള താക്കീത് അസാധാരണമാണ്. എംജി, കേരള, സാങ്കേതിക സർവ്വകലാശാലകളിലെ മാർക്ക് ദാനവിവാദങ്ങളിൽ ഉന്നതവിദ്യാഭ്യാസമന്ത്രി പ്രതിക്കൂട്ടിൽ നിൽക്കെയാണ് മുന്നറിയിപ്പ്.

സാങ്കേതിക സർവ്വകലാശാലയിൽ ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ മന്ത്രി ഇടപെട്ട് പുനർ മൂല്യ നിർണ്ണയത്തിലൂടെ ജയിപ്പിച്ചതിൽ രാജ്ഭവൻ കൂടുതൽ ശക്തമായ നടപടിയിലേക്ക് നീങ്ങുന്നു. വിസിയെയും പരാതിക്കാരെയും വിദ്യാർത്ഥിയെയും വിളിച്ചുവരുത്തി തെളിവെടുക്കും. പുനർമൂല്യ നിർണയത്തിനായി നിർദ്ദേശിച്ച മന്ത്രിയെ വിളിച്ചുവരുത്തുന്നതിൽ അന്തിമതീരുമാനമായില്ല. എന്നാൽ മന്ത്രിയുടെ ഇടപെടൽ ചട്ടലംഘനമാണെന്ന് എഴുതിയ ഗവർണറുടെ സെക്രട്ടറിയുടെ കുറിപ്പ് ഇതിനിടെ പുറത്തുവന്നു.

ബി- ടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാൻ നടത്തിയ നടപടികളെല്ലാം ചട്ട വിരുദ്ധമാണെന്നാണ് ഈ കുറിപ്പിലെ നിർണ്ണായക കണ്ടെത്തൽ. ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ കെടിയു വിസിക്കെതിരെയും കടുത്ത വിമർശനമുണ്ട്.

ഇതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ് പ്രതിപക്ഷം. എംജി സര്‍വ്വകലാശാല മാര്‍ക്കുദാന വിവാദം സംബന്ധിച്ച ഗവര്‍ണറുടെ പ്രസ്താവന അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭാസ മേഖലയെ ഇടതു സർക്കാർ അടിമുടി തകർക്കുകയാണ്.  ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടികളെ വിമർശിക്കുന്നതാണ് ഗവർണർക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഒരു വിദ്യാർഥിക്ക് മാത്രമായി സ്വീകരിച്ച മന്ത്രിയുടെ മാർക് ദാന നടപടി അധികാര ദുർവിനിയോഗമാണ്. ഇത് അഴിമതിയും സ്വജന പക്ഷപാതവുമാണ്. സ്ഥിതിഗതികൾ ഗുരുതരമായതുകൊണ്ടാണ് ഗവർണർക്ക് പരസ്യമായി പ്രതികരിക്കേണ്ടി വരുന്നത്.മന്ത്രിക്കു വേണ്ടിയാണ് പ്രൈവറ്റ് സെക്രട്ടറി എം ജി അദാലത്തിൽ പങ്കെടുത്തത്. സിൻഡിക്കേറ്റ് തീരുമാനം തെറ്റാണെന്ന് ഗവർണർ തനിക്ക് നൽകിയ മറുപടിയിലുണ്ട്.  എംജി വിഷയത്തിൽ ഗവർണറെ തെറ്റിദ്ധരിപ്പിക്കാനും  ശ്രമം നടന്നിട്ടുണ്ട്.  ഗവർണർ പ്രകടിപ്പിച്ച രോഷം സർക്കാർ തിരിച്ചറിയണം - ചെന്നിത്തല ആവശ്യപ്പെട്ടു.

ഗവർണറുടെ താക്കീതിൽ സർക്കാർ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ''ബഹുമാനപ്പെട്ട ഗവർണറല്ലേ അത്തരമൊരു റിപ്പോർട്ടുണ്ടെങ്കിൽ അതിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിനെയോ പ്രോ ചാൻസലർ എന്ന നിലയിൽ എന്നെയോ അറിയിക്കേണ്ടത്? അങ്ങനെ അറിയിച്ചാ നിങ്ങളോട് ഞാൻ മറുപടി പറയാം. അതല്ലാതെ ഇങ്ങനെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ റെസ്പോണ്ട് ചെയ്യേണ്ട ഒരു കാര്യവുമില്ല'', എന്നാണ് കെ ടി ജലീലിന്‍റെ പ്രതികരണം. 

അതിനിടെ എംജി യിലെ മാർക്ക് ദാനവിവാദത്തിൽ മന്ത്രിയോ പ്രൈവറ്റ് സെക്രട്ടറിയോ ഇടപെട്ടിട്ടുണ്ടാകില്ലെന്ന് ഗവർണർ പറഞ്ഞു. പക്ഷെ ഗവർണറുടെ താക്കീതും കെടിയു മാർക്ക് ദാനത്തിലെ രാജ്ഭവൻ ഹിയറിംഗും ജലീലിന്‍റെ കുരുക്കു മുറുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശപര്യടനം കഴിഞ്ഞ് വ്യാഴാഴ്ച തിരികെയെത്തും. ഇതിന് ശേഷം ഇത്തരമൊരു സാഹചര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്നതിൽ ചർച്ചകൾ നടക്കും. 

click me!