ക്ഷേത്രപരിസരത്ത് ആയുധപരിശീലനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍; നിയമഭേദഗതി ഉടന്‍

By Web TeamFirst Published Nov 22, 2019, 9:09 AM IST
Highlights

ക്ഷേത്രപരിസരങ്ങളില്‍ ചില സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത് തടയാന്‍ നടപടി വേണമെന്ന് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലില്‍ ക്ഷേത്രപരിസരസത്തെ ആയുധ പരിശീലനം തടയാന്‍ വ്യവസ്ഥ. ക്ഷേത്ര പരിസരങ്ങളില്‍ ആയുധപരിശീലനം നിരോധിക്കാനും നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവോ 5000 രൂപ പിഴയോ ആണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്ന നടപടി. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് നീക്കങ്ങള്‍.

ശബരിമല ഭരണ സംവിധാനം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവേ, കരട് ഭേദതഗിയാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ദേവസ്വത്തിന്‍റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ആയുധമുപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ പരിശീലനങ്ങളും ഡ്രില്ലിനോ ദേവസ്വത്തിന്‍റെ വസ്തുവകകള്‍ ഉപയോഗിക്കരുത്.

നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവ് ശിക്ഷയോ 5000 രൂപ പിഴയോ ഒടുക്കണം. പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് നിയമഭേദഗതി. ജനുവരിയില്‍ ബില്‍ തയ്യാറായെങ്കിലും ശബരിമല പ്രക്ഷോഭവും ലോക്സഭ തെരഞ്ഞെടുപ്പും കാരണമാണ് തുടര്‍നടപടികള്‍ നീണ്ടത്. ക്ഷേത്രപരിസരങ്ങളില്‍ ചില സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത് തടയാന്‍ നടപടി വേണമെന്ന് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

click me!