'കനിവ് 108'; സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കം കുറിച്ച് സര്‍ക്കാര്‍

By Web TeamFirst Published Sep 17, 2019, 1:37 PM IST
Highlights

ഇപ്പോള്‍ 100 ആംബുലൻസുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്ടോബറോടെ 315 ആംബുലൻസുകളുടെ ശൃംഖല പൂർത്തീകരിക്കും. ആംബുലൻസ് ശൃംഖലകളെ 24 മണിക്കൂർ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലാണ് ക്രമീകരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാവുന്നത്.

അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലൻസുകളുടേ സേവനമാണ് ഉറപ്പാക്കുന്നത്. ഇപ്പോള്‍ 100 ആംബുലൻസുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്ടോബറോടെ 315 ആംബുലൻസുകളുടെ ശൃംഖല പൂർത്തീകരിക്കും.

ആംബുലൻസ് ശൃംഖലകളെ 24 മണിക്കൂർ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലാണ് ക്രമീകരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റോഡപകടങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയത്ത് 315 ആംബുലൻസുകളുടേയും സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാധ്യത കൂടിയ ഉൾനാടൻ റോഡുകളിലും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ദേശീയ പാതകളിൽ ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളെ വിന്യസിക്കും. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിയിൽ പ്രയോജനപ്പെടുത്തും.ആംബുലൻസുകളിൽ പരിശീലനം സിദ്ധിച്ച പൈലറ്റും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും അടങ്ങുന്ന സാങ്കേതികത്തികവുള്ള ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

സൗജന്യ ആംബുലൻസ് ശൃംഖലയ്ക്കൊപ്പം അടിയന്തര ചികിത്സ ഏറ്റവും ഫലവത്തായി നൽകുവാൻ കഴിയുന്നവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഗോൾഡൻ അവർ ട്രീറ്റ്‌മെന്റ് പാക്കേജ്, റോഡപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനാവശ്യമായിട്ടുള്ള ബോധവത്കരണം എന്നിവ സമഗ്ര ട്രോമകെയർ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

സമഗ്ര ട്രോമകെയർ സംവിധാനത്തിന്റെ ആദ്യ പടിയാണ് മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ സ്ഥാപിച്ചു വരുന്നത്. 48 മണിക്കൂർ 'ഗോൾഡൻ അവർ' സൗജന്യ ചികിത്സ നടപ്പിലാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 

click me!