തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിച്ച് ഹൈക്കോടതി

By Web TeamFirst Published Mar 11, 2019, 4:39 PM IST
Highlights

തെരഞ്ഞെടുപ്പ് കാലത്ത് ഫ്ളക്സ് ബോര്‍ഡുകളോ പരിസ്ഥിതി സൗഹൃദമല്ലാത്ത വസ്തുക്കളോ ഉപയോഗിച്ചുള്ള പ്രിന്‍റിംഗോ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. 
 

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ വെല്ലുവിളിയാകുന്ന ഉത്തരവാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഫ്ളക്സ് ബോര്‍ഡുകളോ പരിസ്ഥിത സൗഹൃദമല്ലാത്ത വസ്തുക്കളോ ഉപയോഗിച്ചുള്ള പ്രിന്‍റിംഗോ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. 

ഫ്ലക്സ്, പ്ലാസ്റ്റിക് തുടങ്ങിയ പരിസ്ഥിതി സൗഹൃദമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്‍റിംഗ് തെരഞ്ഞെടുപ്പ് കാലത്ത് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ശ്യാം കുമാര്‍ സോമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സമാനമായ ഹര്‍ജി മറ്റൊരു ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലുണ്ടെന്നും അവിടേക്ക് മാറ്റാവുന്നതാണെന്നുമാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചത്.  

എന്നാല്‍ പരിസ്ഥിതി സൗഹൃദമായ തെരഞ്ഞെടുപ്പ് പ്രചാരണം വേണമെന്നാണ് തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. അതേസമയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും എതിര്‍കക്ഷികളാക്കിയുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിശദീകരണം നല്‍കാനും തീരുമാനിച്ചു.  

click me!