കസ്റ്റംസ് ജാഗ്രത പുലർത്തുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പല കാരണങ്ങളാൽ കള്ളക്കടത്ത് തടയാൻ സാധിക്കുന്നില്ല.
കൊച്ചി: അധികാരികൾക്ക് സ്വർണ്ണക്കടത്ത് തടയാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി. സ്വർണ്ണക്കടത്ത് ദിനംപ്രതി വർദ്ധിക്കുകയാണ്. ഇത് രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയാണ്. കസ്റ്റംസ് ജാഗ്രത പുലർത്തുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പല കാരണങ്ങളാൽ കള്ളക്കടത്ത് തടയാൻ സാധിക്കുന്നില്ല. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം.
അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. മൂന്നുമാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നുമാണ് പ്രധാന ഉപാധികള്‍. ഇതോടൊപ്പം രണ്ടുലക്ഷം രൂപ ജാമ്യത്തുകയും കെട്ടിവെക്കണം. ജൂൺ 28 നാണ് അജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 60 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും അർജ്ജുൻ കോടതിയിൽ വാദിച്ചിരുന്നു. കൂടുതൽ തെളിവുകളൊന്നും തനിക്കെതിരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇനിയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പ്രതിയുടെ വാദം. നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി രണ്ട് തവണ പ്രതിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.