
കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. കൃത്യമായ കാരണങ്ങളില്ലാതെ ഇത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് മെയ് നാലിനാണ്. സിബിഎസ്ഇ അടക്കം എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമാക്കിയിരുന്നു. വേനലവധിക്ക് കുട്ടികളെ പഠനത്തിനും ഇതര ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് ഉത്തരവിൽ പറഞ്ഞത്. സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്ക്കണം. ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കുകയും വേണം. കുട്ടികളെ അവധിക്കാലത്ത് നിർബന്ധിച്ച് ക്ലാസുകളിലിരുത്തുന്നത് മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്നും വേനൽ ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ക്ലാസുകൾ നടത്തരുതെന്ന ഉത്തരവ് പുറത്തിറക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam