വാളയാർ കേസ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ, ഹർജിയിൽ വാദം ഇന്ന്

By Web TeamFirst Published Nov 9, 2020, 7:41 AM IST
Highlights

തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്. ഈ ഉത്തരവ് അസ്ഥിരപ്പെടുത്തി പുനർവിചാരണ നടത്തണമെന്നാണ് സർക്കാരിന്റെ ആവശ്യം


പാലക്കാട്: വാളയാർ പീഡനകേസിൽ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കേസ് അന്വേഷണത്തിലും നടത്തിപ്പിലും പാളിച്ചകൾ ഉണ്ടായതായി സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു. തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്. ഈ ഉത്തരവ് അസ്ഥിരപ്പെടുത്തി പുനർവിചാരണ നടത്തണമെന്നാണ് സർക്കാരിന്റെ ആവശ്യം. വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനും സർക്കാർ ഒരുക്കമാണെന്നും അറിയിച്ചിട്ടുണ്ട്. 

2017 ജനുവരിയലാണ് 13 ഉം 9 ഉം വയസുള്ള പെൺകുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ബലാത്സംഗത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി കുറ്റ വിമുക്തരാക്കുകയാരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയടക്കം 5 പ്രതികളാണ് കേസിലുള്ളത്. ഇതിൽ പ്രദീപ്‌ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിനാൽ പ്രദീപിനെതിരായ നടപടി അവസാനിപ്പിക്കാൻ കോടതിയോട് ആവശ്യപ്പെടും.

click me!