ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടലിൽ വീട്ടമ് മരിച്ചു. രവി എന്നയാളുടെ ഭാര്യ സുമതിയാണ് മരിച്ചത്. പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ ജോണിയുടെ മകൻ ജോസഫ് മരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 2 മരണം. ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടലിൽ വീട്ടമ് മരിച്ചു. രവി എന്നയാളുടെ ഭാര്യ സുമതിയാണ് മരിച്ചത്. പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ ജോണിയുടെ മകൻ ജോസഫ് മരിച്ചു. അമ്മ റെജീനയ്ക്കായി തെരച്ചിൽ തുടരുകയാണ്. നീണ്ടകരയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പുത്തൻതുറ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. അപകടത്തിൽപ്പെട്ട രാധാകൃഷ്ണൻ്റെ മകൻ ഗൗതമിനെ കണ്ടെത്താനായിട്ടില്ല. ഇന്നലെയാണ് നീണ്ടകര പുലിമുട്ടിന് സമീപം 14 പേർ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ഒരാൾ ഇന്നലെ മരിച്ചിരുന്നു.

വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു കാണാതായ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് കാണാതായത്. ബന്ധുവായ ലീലാമണിയുടെ വീട്ടിൽ എത്തിയതായിരുന്നു പ്രഭാകരൻനായർ. തൊടുപുഴ ആലക്കോട് കനത്ത മഴയിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. കൊടക്കച്ചിറയിൽ മാർട്ടിൻ, പാറക്കൽ മനോജ്‌ എന്നിവരുടെ വീടുകളാണ് പൂർണ്ണമായും തകർന്നത്. ബിനു, മാർട്ടിൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ടയിൽ മണിയാർ ഡാമിന് സമീപം ഒരു വീട് പൂർണമായും തകർന്നു. രമേശൻ കൊച്ചുവെളിയിലിന്റെ വീടാണ് തകർന്നത്. ഒരു വീട് ഭാഗികമായും തകർന്നു. വാലുപറമ്പിൽ ശാന്തയുടെ വീടാണ് ഭാഗികമായി തകർന്നത്.