
തിരുവനന്തപുരം: മദ്യനയം മാറ്റ ചർച്ചക്കിടെ ടൂറിസം മന്ത്രിയും ഡയറക്‌ടറും തമ്മിൽ ഭിന്നത ഉണ്ടെന്ന വാർത്തകൾ വന്നതിന് പിന്നാലെ അവധിയിൽ പോയ ഐഎഎസ് ഉദ്യോഗസ്ഥൻ പിബി നൂഹിന് ചുമതല മാറ്റം. അദ്ദേഹത്തെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയിൽ പ്രവേശിച്ച അദ്ദേഹം ഈ മാസം 22 ന് തിരിച്ചെത്താനിരിക്കെയാണ് ചുമതല മാറ്റി നൽകിയത്.
മദ്യ നയം സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന വാദത്തിനിടെ ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. അന്ന് യോഗം വിളിച്ച ശിഖ സുരേന്ദ്രനെ നൂഹിന് പകരം ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു ശിഖ. ഈ സ്ഥാനത്തേക്ക് എംഎസ് മാധവിക്കുട്ടിയെ നിയമിച്ചു. മാധവിക്കുട്ടി സെൻ്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷൻ്റെ ഡയറക്ടര്‍ പദവിയിലും തുടരും. കൊച്ചിൻ സ്മാര്‍ട് മിഷൻ സിഇഒ ആയ ഷാജി വി നായരെ വൈറ്റില മൊബിലിറ്റി ഹബ്ബിൻ്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ കെ മീരയ്ക്ക് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതലയും നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam