വൈഷ്‌ണ സുരേഷിൻ്റെ പുറത്താകൽ സംസ്ഥാന വ്യാപകമായി ചർച്ചയാക്കാൻ ലക്ഷ്യമിട്ട് യുഡിഎഫ് നേതൃത്വം; പാർട്ടിയിലും മുന്നണിയിലും പരിഹരിക്കാൻ പ്രശ്നങ്ങളേറെ

Published : Nov 16, 2025, 07:22 PM IST
Vyshna Suresh

Synopsis

തിരുവനന്തപുരത്ത് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്തായതും, തൃശ്ശൂരിലെയും മലപ്പുറത്തെയും ഭിന്നതകളും യുഡിഎഫിന് തലവേദനയാകുന്നു. അതേസമയം, വയനാട്ടിലെ ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പ് വിഷയം എൽഡിഎഫിനെതിരെ പ്രചാരണായുധമായി മാറിയിരിക്കുകയാണ്

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വൈഷ്ണ സുരേഷ് സപ്ലിമെന്‍ററി വോട്ടർ പട്ടികയിൽ നിന്ന പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ഇന്നലെ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.

അതേസമയം തൃശ്ശൂരിലെ കൂട്ടരാജിയും മലപ്പുറത്ത് യു.ഡി.എഫിലെ ഭിന്നതയും നേതൃത്വത്തിന് മുന്നിലെ പ്രശ്നങ്ങളാണ്. തൃശൂരിലെ കൂട്ടരാജിയിലും കോണ്‍ഗ്രസ് ഇടപെടുമെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും പറഞ്ഞ കെ.മുരളീധരൻ പരാതികൾ പരിഹരിച്ച് രാജിവെച്ചവരെ തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. എന്നാൽ നാല് പേരുടെ രാജി മുന്നണിയിലെ പൊട്ടിത്തെറിയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നായിരുന്നു തൃശ്ശൂർ ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

മലപ്പുറത്ത് ചീക്കോട് പഞ്ചായത്തിലെ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ഭിന്നതയെ തുടർന്ന് പിരിച്ചുവിട്ടു. പതിനെട്ടാം വാർഡ് കോൺഗ്രസിന് മത്സരിക്കാൻ നൽകിയതിലാണ് പ്രതിഷേധിച്ചാണ് നടപടി. വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനും രാജിവച്ചവർ തീരുമാനിച്ചു. മുസ്ലീം ലീഗിനെതിരെ മലപ്പുറം പൊൻമുണ്ടത്തെ കോൺഗ്രസ് പദയാത്ര നടത്തിയതിലും ലീഗിന് അമർഷമുണ്ട്. കോൺഗ്രസ് നേതൃത്വത്തിൻ്റെ പൂർണ സമ്മതതോടെയാണ് പദയാത്ര നടത്തിയതെന്നാണ് ലീഗിന്‍റെ ആരോപണം.

വയനാട്ടിൽ എൽഡിഎഫിനെതിരെ പ്രചാരണവുമായി ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർ രംഗത്തെത്തി. നിക്ഷേപ തട്ടിപ്പ് നടത്തിയ ഇടതുപക്ഷത്തിന് വോട്ട് ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് വീടിന് മുന്നിൽ ബോർഡ് അടക്കം സ്ഥാപിച്ചാണ് പ്രചരണം. വിഷയം എൽഡിഎഫിനെതിരെ തിരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാകുമോയെന്നാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം അലോചിക്കുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി