വിരുന്നിൽ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്‍റെ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നത്
തിരുവനന്തപുരം: സര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഒരു മന്ത്രിയുടെ മകൻ വിരുന്നൊരുക്കിയതിന്‍റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജൻസികൾ. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്‍റെ ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ തേടിയത്. 2018 ൽ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രിപുത്രന്‍റെ വിരുന്ന്.
മന്ത്രിയുടെ മകന്‍റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോൺസുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. വിരുന്നിൽ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്‍റെ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നത്.
ഈ വിരുന്നിന് പിന്നാലെയാണ് 2019 ൽ ലൈഫ് മിഷൻ കരാറിൽ മന്ത്രിയുടെ മകൻ ഇടനിലക്കാരനായതെന്നാണ് സൂചന. കേന്ദ്ര ഏജൻസികൾ മന്ത്രിയുടെ മകനെയും ചോദ്യം ചെയ്യും. വിരുന്നിലെ ചിത്രങ്ങൾ കേന്ദ്ര ഏജൻസിക്ക് ലഭിച്ചതിന് പിന്നാലെ ഇതിന്റെ് വീഡിയോ ദൃശ്യങ്ങൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.