
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികള്‍ക്ക് പുറത്തുള്ള കൊവിഡ് ഡ്യൂട്ടി എടുക്കില്ലെന്ന് മെഡിക്കല്‍ പിജി അസോസിയേഷന്‍. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരെ വിന്യസിച്ചുകൊണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ നടത്താനുള്ള സര്‍ക്കാര്‍ നീക്കം പാളുകയാണ്. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലുമടക്കം ജോലി ചെയ്യുമ്പോഴാണ് പിജി അസോസിയേഷന്‍റെ ഈ തീരുമാനം.
രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ രോഗലക്ഷണങ്ങളില്ലാത്തവരേയും ചെറിയ ലക്ഷണങ്ങളുള്ളവരേയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഇവിടങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിൽ നിന്നുള്ള ഡോക്ടര്‍മാരെക്കൂടി ഉൾപ്പെടുത്തി ചികില്‍സ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ മെഡിക്കല്‍ കോളജുകളിലായി 3000ത്തിലേറെ പിജി വിദ്യാര്‍ഥികള്‍ ഉണ്ട്.
ഇവരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവിഡ് ഇതര ചികില്‍സകള്‍ നിയന്ത്രിതമായി മാത്രമേ നടക്കുന്നുളളു എന്നതിനാല്‍ പിജി വിദ്യാര്‍ഥികള്‍ താരതമ്യേന തിരക്കൊഴിഞ്ഞ അവസ്ഥയിലാണെന്നതും സര്‍ക്കാര്‍ കണക്കിലെത്തു. ഇതനുസരിച്ച് കൂടുതല്‍ സന്പര്‍ക്ക രോഗികള്‍ ഉള്ള തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജില്‍ നിന്നുള്ള പിജി ഡോക്ടര്‍മാരെ നിയോഗിച്ചെങ്കിലും ആരും ഡ്യൂട്ടിക്കെത്തിയില്ല
വിമാനത്താവളങ്ങളിലും ജില്ല അതിര്‍ത്തികളിലും തീവ്രബാധിത മേഖലകളിലുമടക്കം ജോലി എടുക്കുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ ഇതിനെതിരെ രംഗത്തെത്തി. പി ജി അസോസിയേഷന്‍റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ചര്‍ച്ച നടത്തുമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam