
തിരുവനന്തപുരം: സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മറ്റ് സ്റ്റേഷനുകൾ സർക്കിൾ പദവിയിൽ മാറ്റാൻ ശുപാർശ. 212 സർക്കിൾ രൂപീകരിക്കും. ഓരോ ജില്ലാ എസ് പിമാരുമായും ചർച്ച ചെയ്താണ് തീരുമാനം. 484 പൊലീസ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.
പിണറായി സർക്കാരിന്‍റെ കാലത്താണ് സ്റ്റേഷൻ എസ്എച്ച്ഒമാരെ ഇൻസ്പെക്ടർമാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്. എസ്എച്ച്ഒ സംവിധാനം പാളിയെന്നായിരുന്നു 2 വർഷം മുമ്പ് ഡിജിപി നിയമിച്ച സമിതി റിപ്പോർട്ട്. വീണ്ടും പഠനംനടത്തി റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. ചില സർക്കിളിൽ മൂന്ന് സ്റ്റേഷൻ വരെ കൊണ്ടുവരും. ക്രമസമാധാന അന്തരീക്ഷം കേസുകളുടെ എണ്ണം എന്നിവ പരിശോധിച്ചാണ് തീരുമാനം.
പുതിയ പരിഷ്കാരത്തോടെ പ്രധാന സ്‌റ്റേഷനുകൾ ഒഴികെ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയിൽ മാറും. ഇതോടെ ആയിരത്തിൽ താഴെ എഫ്ഐആർ വരുന്ന സ്റ്റേഷനുകളിൽ എസ്ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബർ, പോക്‌സോ ഡിവിഷനുകളിൽ നിയമിക്കും. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്‍റെ പ്രധാന പരിഷ്‌ക്കരണങ്ങളിൽ ഒന്നാകുമിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam