
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവമാണ് നമ്മുടെ പൊലീസ് പേജ്. നിരന്തരം ബോധവൽക്കരണവും രസകരമായ ട്രോളുകളുമായി കേരള പൊലീസിന്റെ ഫേസ്ബുക്ക് സജീവമാകുമ്പോൾ പ്രതികരണങ്ങളുമായി നിരവധി പിന്തുടര്‍ച്ചക്കാരും പേജിനുണ്ട്. ട്രോളുകളിലൂടെയും സിനിമാ രംഗങ്ങൾ കോര്‍ത്തിണക്കിയും ആളുകൾക്ക് എളുപ്പം മനസിലാകുന്ന തരത്തിലാണ് പൊലീസിന്റെ ബോധവൽക്കരണ പോസ്റ്റുകൾ എത്തുന്നത്.
അത്തരത്തിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഒരു പെയിന്റിങ് പോലെ തോന്നിപ്പിക്കുന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ രൂപം തിരിച്ചറിഞ്ഞാൽ ഡ്രൈവര്‍ക്ക് അതൊരു വലിയ മുന്നറിയിപ്പായിരിക്കും. ചിത്രത്തിനൊപ്പം പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ നിരത്തുകളിലെ അപകട സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യങ്ങളെ കുറിച്ചും അമിത വേഗതയെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.
കുറിപ്പിങ്ങനെ...
നിരത്തുകളിലെ അപകടങ്ങളിൽ ഏറിയപങ്കും അമിതവേഗവും അശ്രദ്ധയും കാരണമാണെന്നത് പറയാതെ വയ്യ.. പരിചിതമല്ലാത്ത റോഡുകളിൽ അമിതവേഗം അപകടസാധ്യത വർധിപ്പിക്കും. ദയവായി റോഡുകളിൽ അനുവദിച്ചിരിക്കുന്ന വേഗപരിധിയിൽ മാത്രം വാഹനം ഓടിക്കുക. നിങ്ങളുടെയും ഒപ്പം റോഡിലെ മറ്റുള്ളവരുടെയും ജീവൻ സുരക്ഷിതമാക്കുക. ചിത്രത്തിന് കടപ്പാട്
അതേസമയം, ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവർത്തിച്ച് തുടങ്ങി. ദേശീയ- സംസ്ഥാന- ഗ്രാമീണ പാതകളിൽ ഉള്‍പ്പെടെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര, വാഹനമോടിക്കുമ്പോള്‍ മൊബൈൽ ഫോണ്‍ ഉപയോഗം, ചുമന്ന ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിങ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം തുടങ്ങിയവ തെളിവ് സഹിതം പിടിവീഴും.
അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റുവയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു.
പിഴ വിവരം അറിയാം
നോ പാർക്കിംഗ്- 250
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500
മൊബൈൽ ഉപയോഗിച്ചാൽ- 2000
റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും
അമിതവേഗം 1500