
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ (Police Officers) ശമ്പള വിതരണ അക്കൗണ്ട് (Salary Account) സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ നീക്കം. എസ്ബിഐയിൽ (SBI) നിന്ന് എച്ച് ഡി എഫ് സി (HDFC) ബാങ്കിലേക്കാണ് അക്കൗണ്ടുകൾ മാറുന്നത്. റിക്കവറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സ്വകാര്യ ബാങ്കില്‍ നല്‍കാൻ ഡിജിപി ഉത്തരവിട്ടു. അക്കൗണ്ടുകള്‍ മാറ്റുന്നതിനെതിരെ സേനയില്‍ പ്രതിഷേധം ശക്തമാണ്.
സംസ്ഥാനത്തെ പൊലീസ് സേനയിൽ ശമ്പള വിതരണ അക്കൗണ്ട് എസ്ബിഐയിലാണ്. ഈ അക്കൗണ്ടുകളാണ് സ്വകാര്യ ബാങ്കിലേക്ക് മാറ്റുന്നത്. എച്ച് ഡി എഫ് സി ബാങ്കിലേക്ക് എല്ലാ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകൾ മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പൊലീസ് വെല്‍ഫെയര്‍ ഉണ്ട്, മെസ് അലവൻസ്, സംഘടനാ പിരിവ്, കേരളാ പൊലീസ് വെല്‍ഫെയല്‍ ഫണ്ട് പോലുള്ള ജീവനക്കാരുടെ തിരിച്ചടവുകള്‍ ഇനി മുതല്‍ എച്ച്ഡിഎഫ്‍സിയിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിനായി ഉദ്യോഗസ്ഥരുടെ മുഴുവൻ വിവരങ്ങളും സ്വകാര്യ ബാങ്കിലേക്ക് നല്‍കാൻ അറിയിപ്പ് നല്‍കി.
മൊബൈലില്‍ ലഭിക്കുന്ന ലിങ്ക് വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. എന്നാല്‍ എച്ച്എഡ്എഫ്സി ബാങ്ക് കരാര്‍ നല്‍കിയിരിക്കുന്ന ദില്ലി സഫ്ദര്‍ജംഗ് ആസ്ഥാനമായ മറ്റൊരു ഏജൻസിയിലേക്കാണ് സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പടെ പോകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഭാവിയില്‍ ഇത് സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നു.
ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ റിക്കവറി ഫണ്ടുകള്‍ പിടിക്കുക മാത്രമാണ് എച്ച്ഡിഎഫ്‍സി ചെയ്യുന്നതെന്നും അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും മാറില്ലെന്നുമാണ് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിശദീകരണം. മുമ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്തും പൊലീസിന്റെ അക്കൗണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ നീക്കം നടത്തിയിരുന്നു. അന്ന് പ്രതിഷേധം ശക്തമായതോടെ തീരുമാനം നടപ്പായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam