
തൃശൂര്‍: നിയമം നടപ്പിലാക്കുന്നതിന് മുഖം നോക്കേണ്ട കാര്യമില്ലെന്ന് പൊലീസിനോട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നിയമപരമായ കാര്യങ്ങളിൽ ചെയ്യേണ്ടതില്ല. നിയമം നടപ്പിലാക്കുന്നതിന് മുഖം നോക്കേണ്ട കാര്യവുമില്ല. പക്ഷഭേദമെന്യേ കാര്യങ്ങൾ നടത്തണം.
പാവപ്പെട്ടവർക്ക് നീതി നിഷേധിക്കരുത്. അവർക്ക് അൽപം മുൻഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളെ സഹായിക്കുക, ജനങ്ങളുടെ കൂടെ നിൽക്കുക, ജനങ്ങളുടെ വിശ്വാസമാർജിക്കുക എന്നിവ ഏറ്റവും പ്രധാനമാണെന്ന് തിരിച്ചറിയാൻ കഴിയണം. മടിയും ഭയവും ലവലേശവുമില്ലാതെ പൊലീസ് സ്‌റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണം. പൊലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നിയമപരമായ കാര്യങ്ങളിൽ ചെയ്യേണ്ടതില്ല.
121 എസ്ഐ ട്രെയിനികളിൽ 37 വനിതകളാണുള്ളത്. എസ്ഐ റാങ്കിൽ വനിതകൾക്കും പുരുഷൻമാർക്കും ഒരുമിച്ചും ഒരു പോലെയും പരിശീലനം നൽകുന്നതും ഇതാദ്യമാണ്. പരിശീലനം പൂർത്തിയാക്കിയ എസ്ഐ ട്രെയിനികളിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുമുണ്ട്. നിർമ്മിത ബുദ്ധി പോലുള്ള പുതിയ സംവിധാനങ്ങളിലേക്ക് കേരള പൊലീസ് ചുവടുവെക്കുമ്പോഴാണ് സാങ്കേതിക യോഗ്യതയും പരിജ്ഞാനവും ഉള്ളവർ പൊലീസിലേക്ക് കടന്നുവരുന്നത്. ഇവരുടെ സേവനം ഉപയോഗിക്കുന്നതിന് സർക്കാർ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam