
തിരുവനന്തപുരം: വര്‍ഗീയ കലാപങ്ങള്‍ (communal violence) തടയാന്‍ സംസ്ഥാന പൊലീസില്‍ (Kerala Police) കലാപ വിരുദ്ധ സേന വരുന്നു. ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് സേന രൂപീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കും. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടുകയെന്ന ലക്ഷ്യവുമായാണ് പൊലീസില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കലാപവിരുദ്ധ സേനയെന്ന പേരില്‍ പുതിയ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം.
സംസ്ഥാനത്തെ ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ച് കലാപവിരുദ്ധ സേന രൂപീകരിക്കും. നിലവില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ബറ്റാലിയനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്. പക്ഷേ വര്‍ഗീയ കലാപങ്ങള്‍ നേരിടാന്‍ സേനയിലെ പരിമിതികള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ സംവിധാനം രൂപീകരിക്കുന്നത്. ഇതിലേക്ക് തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രതേക പരിശീലനവും നല്‍കും. കലാപ വിരുദ്ധ സേന രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറി.
ഇതിനൊപ്പം കേസുകളുടെ എണ്ണം അനുസരിച്ച് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം ക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ എഐജിയോട് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കേസുകള്‍ കുറവുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam