
തിരുവനന്തപുരം: നിപ പ്രതിരോധിക്കാൻ സംസ്ഥാനം പൂർണ സജ്ജമെന്നും രോഗത്തെ നമ്മൾ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന് പ്രതിപക്ഷവും പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിനിടെ സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ തുറന്നു.
വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒറ്റക്കെട്ടായി രോഗത്തെ നേരിടാൻ ഒരുങ്ങുകയാണ് കേരളം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കോഴിക്കോട് കണ്ടെത്തിയ നിപ രോഗബാധയെ അതിജീവിച്ചതുപോലെ കൊച്ചിയിലെ രോഗബാധയും നേരിടാനാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാവിലെ കൊച്ചിയില്‍ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും നിപ്പ ഭീഷണി ഉള്ള ജില്ലകളിലെ ജില്ലാ ജനറൽ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നിന്നു എത്തുന്ന വർക്ക് പനി അടക്കം രോഗ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകം നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളും സർക്കാർ നടപടികളോട് സഹകരിക്കും. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണത്തിനും ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ വീണ്ടും നിപ്പയെ നേരിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam