
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ പി എസ് സി പരീക്ഷക്കിടെ ആൾമാറാട്ടം നടത്തിയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. പി എസ് സി പരീക്ഷക്കിടെ ആൾമാറാട്ടം നടത്തി പിടിക്കപ്പെടുമെന്നായപ്പോൾ ഇറങ്ങിയോടിയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൂജപ്പുര എസ് എച്ച്ഒ യുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ തീരുമാനമായിട്ടുണ്ട്. ഇന്നലെയാണ് കേരള സർവകലാശാല ലാസ്റ്റ്ഗ്രേഡ് പരീക്ഷ നടക്കുന്നതിനിടെ ആൾമാറാട്ടം നടത്തിയയാൾ പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങി ഓടിയത്.
നേമം സ്വദേശിയായ അമൽജിത്തിനു വേണ്ടിയാണ് ആൾമാറാട്ടം നടത്തിയത്. ഗൗരവമായി കേസ് അന്വേഷിക്കാൻ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനും സമാന രീതിയിൽ മറ്റ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാനും നിർദേശമുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്ന്.
നിർണായകമായത് ബയോമെട്രിക് പരിശോധന
തിരുവനന്തപുരത്ത് പി എസ് സി പരീക്ഷക്കിടെ നടന്ന ആള്‍ മാറാട്ടം കയ്യോടെ പിടികൂടാനയതിൽ നിർണായകമായത് ബയോമെട്രിക് പരിശോധനയാണ്. പി എസ് സി അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെയാണ് പിടിക്കപെടുമെന്ന് മനസിലായ പ്രതി പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടിയത്.
സംഭവം ഇങ്ങനെ
പരീക്ഷ കേന്ദ്രമായ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ സ്കൂളിൽ ഉദ്യോഗാർത്ഥികള്‍ ഹാളിൽ കയറി ശേഷം ഗേറ്റടച്ചു. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പി എസ് സി വിജിലൻസ് വിഭാഗം ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാള പരിശോധന തുടങ്ങി. ആള്‍മാറാട്ടം തടായാനായിരുന്നു പരിശോധന. ഈ സമയം നേമം സ്വദേശി അമൽജിത്തിന്‍റെ പേരിൽ പരീക്ഷയെഴുതാനെത്തിയാള്‍ ഇറങ്ങിയോടുകയായിരുന്നു. പുറത്തേക്കോടിയ പ്രതിയെ ബൈക്കിലെത്തിയ ഒരാള്‍ കൊണ്ടുപോയെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്നവിവരം. സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലിസ് പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം