
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരും. മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നേരത്തെ മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 5,6 തീയതികളിൽ മഴ വീണ്ടും ശക്തിപ്പെട്ടേക്കും.
സംസ്ഥാനത്തെ മഴക്കെടുതില്‍ വ്യത്യസ്ത സംഭവങ്ങളിൽ ഇന്ന് നാല് പേർക്ക് കൂടി ജീവൻ നഷ്ടമായി. കണ്ണൂർ കൂത്തുപറമ്പ് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതേരി ഇടത്തിൽ രാരിഷ് ആണ് മരിച്ചത്. കാപ്പാട് വെള്ളക്കെട്ടിൽ വീണ രണ്ടുവയസ്സുകാരൻ മരിച്ചു. വലിയാണ്ടി സ്വദേശി നൗഷാദിന്റെ മകൻ മാസിൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ കാണാതായ മത്സ്യത്തൊഴിലാളികളിൽ രണ്ടു പേരുടെ മൃതദേഹം കിട്ടി. അഞ്ച്തെങ്ങ് സ്വദേശി ഫ്രീമോന്റെയും വിഴിഞ്ഞം സ്വദേശി ആന്റണിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലത്തും കണ്ണൂരിലും തിരുവനന്തപുരത്തും രണ്ട് പേരെ വീതം കടലിൽ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുന്നു. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുള ഇപ്പോഴും വെള്ളത്തിലാണ്. അപ്പർ കുട്ടനാടും വെള്ളക്കെട്ടിൽ തുടരുന്നു. വിവിധ മഴ അപകടങ്ങളിൽ സംസ്ഥാനത്ത് പരിക്കേറ്റ് ചികിത്സയിലുള്ളത് 13 പേർ ആണ്. 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്ന് എന്നാണ് സർക്കാർ കണക്ക്. 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam