
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരുന്നു. കോഴിക്കോട് ഒളവണ്ണയില്‍ ശക്തമായ മഴയിൽവീടിനു മുകളിൽ മതിൽ ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ഇരിങ്ങല്ലൂർ നടുവത്തിനി മീത്തൽ നൗഷാദിന്റെ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പറമ്പിലെ മതിൽ ഇടിഞ്ഞ് വീണത്. ഇന്ന് പുലര്‍ച്ചെ വീട്ടുകാർ ഉറങ്ങുന്ന സമയത്തായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല.
മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിരുന്നു. കണ്ണൂരിലും കാസര്‍കോടും ഇന്ന് ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിനിടെ, പത്തനംതിട്ടയിൽ മഴയ്ക്കിടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ അടിത്തറ തകര്‍ന്നു. അടൂർ കിളിവയലിൽ കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ അടിത്തറയാണ് തകര്‍ന്നത്. കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനികൾ തോട്ടിൽ വീണു. അടൂർ സെൻറ് സിറിൽസ് കോളജിലെ ബിരുദ വിദ്യാർത്ഥിനികൾ ആണ് വീണത് . തോട്ടിൽ വീണെങ്കിലും വിദ്യാര്‍ത്ഥികള്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടൂർ വലിയ തോട്ടിലേക്കാണ് അടിത്തറ ഇളകി വീണത്. 30 വർഷം പഴക്കമുള്ള കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്
തൃശൂരിൽ മൂന്നു മാസം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച കുളത്തിന്‍റെ ചുറ്റുമതിൽ തകർന്നു. തൃശ്ശൂർ കോർപ്പറേഷന്‍റെ കൈവശമുള്ള ഒളരിക്കരയിലെ അമ്പാടി കുളത്തിന്‍റെ ചുറ്റുമതിലാണ് തകര്‍ന്നത്. 34 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലാണ് ചുറ്റുമതിലിന്‍റെ ഒരു ഭാഗം തകർന്നത്. കരാറുകാരെ കൊണ്ട് തന്നെ നിർമ്മാണം നടത്തിക്കും എന്ന് കോർപ്പറേഷൻ കൗൺസിലർ സജിത ഷിബു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam