
ദില്ലി/ തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഇന്ന് 20 സെൻ്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത. മൂന്ന് ദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയും. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 2018 ലെ പ്രളയ സാഹചര്യം ആവർത്തിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് സീ നീയർ സയൻ്റിസ്റ്റ് ഡോ. നരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദ്ദേശം. ഉച്ചയ്ക്ക് ശേഷം വടക്കൻ ജില്ലകളിലെ കൂടുതലിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. മറ്റ് 11 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, അടിയന്തരസാഹചര്യം നേരിടാൻ റവന്യൂ മന്ത്രി വൈകീട്ട് ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. കളക്ടർമാർ, ആർഡിഒമാർ, തഹസീൽദാർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ജില്ലകളിൽ വേണ്ട മുൻകരുതൽ നടപടകൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നല്‍കി. ഏഴ് എൻഡിആർഎഫ് സംഘങ്ങളെ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, വയനാട്, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് നിലവിൽ എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിപ്പിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam