
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം ചർച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിർദേശം ഇതിനകം കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം എന്നുമുള്ള നിർദേശം ആണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണ്ണർ ഒപ്പിടാത്ത സാഹചര്യത്തിൽ നിയമ നടപടി സർക്കാർ ആലോചിക്കുന്നുണ്ട്. സുപ്രീം കോടതിയെ സമീപിക്കാൻ ആണ് ആലോചിക്കുന്നത്..
ഇന്നും കനത്ത മഴ പെയ്തേക്കുമെന്നാണ് കരുതുന്നത്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട് കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്ന സ്കൂളുകൾക്കും അവധിയാണ്. കെടിയു, എംജി, കണ്ണൂർ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി. ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻറർവ്യൂകൾക്കും മാറ്റമുണ്ടാകില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam