
തിരുവനന്തപുരം: ഇന്നും കേരളത്തില്‍ പകൽ സമയത്ത് ഉൾപ്പെടെ എല്ലാ ജില്ലകളിലും വ്യാപകമായി മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീലങ്കയ്ക്ക് മുകളിൽ നിലനിന്നിരുന്ന ചക്രവാതചുഴി ഇന്നലെ രാത്രിയോടെ കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചു അറബിക്കടലിൽ എത്തിച്ചേർന്നതിന്‍റെ ഭാഗമായയാണ് പുലർച്ചെയും രാവിലെവരെയും മഴ ലഭിച്ചത്. തെക്കൻ തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്ക് കിഴക്കൻ ഇന്ത്യക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ നാല് മുതൽ എട്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും നവംബർ 3 മുതൽ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ് ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.
നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മലയോര മേഖലകളിലും മഴ കനത്തേക്കും. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റന്നാൾ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam