വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പുകൾ ഇങ്ങനെ...

Published : Sep 01, 2023, 09:57 PM IST
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പുകൾ ഇങ്ങനെ...

Synopsis

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. സെപ്റ്റംബർ 3 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി കൂടി രൂപപ്പെടാൻ സാധ്യതയുമുണ്ട്.

തിരുവനന്തപുരം:  കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. അതേസമയം, സെപ്റ്റംബർ ഒന്ന് മുതൽ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.  വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. സെപ്റ്റംബർ 3 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി കൂടി രൂപപ്പെടാൻ സാധ്യതയുമുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമാവുകയാണ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലായിരുന്നു ഇത്.  ഇടുക്കിയില്‍ നാളെയും യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.  

അതിനിടെ, കനത്ത മഴയെ തുടർന്ന് മൂഴിയാർ,  മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായെന്ന് സംശയമുണ്ട്. പത്തനംതിട്ട ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നുണ്ട്. കേരളത്തിലെമ്പാടും മഴ പലയിടത്തും ശക്തമായി പെയ്യുന്നുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ശക്തമായ മഴ ഇന്ന് പെയ്തത്. 

Read more: പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വരണ്ട കാലാവസ്ഥയിൽ വെള്ളമില്ലാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാനം. ആറന്മുള വള്ളംകളി പോലും നടക്കുമോയെന്ന് സംശയമായിരുന്നു. ഇതിനിടെയാണ് മൂഴിയാർ മേഖലയിൽ ശക്തമായ മഴ പെയ്തത്. മൂഴിയാറിന്റെയും മണിയാറിന്റെയും എല്ലാ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. പമ്പയിൽ ഇന്നലെ വരെ തീരെ വെള്ളമില്ലായിരുന്നു. എന്നാൽ ഇപ്പോൾ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതാണ് ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടിയെന്ന സംശയം ഉയർത്തിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി