മഴക്കെടുതിയിൽ മരണം 103; കവളപ്പാറയിൽ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

By Web TeamFirst Published Aug 14, 2019, 5:08 PM IST
Highlights

ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ 30 പേരുടെ മരണം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 103 ആയി. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് 30 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്.

കവളപ്പാറയിൽ നിന്ന് ഇന്ന് കണ്ടെത്തിയ ഏഴ് മൃതദേഹങ്ങളില്‍ നാല് പേരെ തിരിച്ചറിഞ്ഞു. ഭവ്യ, വിഷ്ണുപ്രിയ, ചക്കി, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പ്രദേശത്ത് മഴ ശക്തമായത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും മണ്ണുമാന്തികളടക്കം ഉപയോഗിച്ചുള്ള തെരച്ചില്‍ കവളപ്പാറയിൽ തുടരുകയാണ്. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ കവളപ്പാറയില്‍ നിന്ന് നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അവസാനിപ്പിച്ച തെരച്ചില്‍ ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. 

അതേസമയം, അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയിൽ കാണാതായ ഏഴുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും പുത്തുമലയിൽ നിന്ന് ആരെയും കണ്ടത്താനായില്ല. മനുഷ്യർ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയാണ് പുത്തുമലയിലെ ഇന്നത്തെ തെരച്ചിൽ.

ഇതിനിടെ, മഴക്കെടുതിയിൽ വലയുന്നവര്‍ക്ക് മാനദണ്ഡമനുസരിച്ചുള്ള ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അടിയന്തര സഹായമെന്ന നിലയിൽ പതിനായിരം രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Also Read: മഴദുരിതം: മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടാൽ പത്ത് ലക്ഷം

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് തുടരും. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.  വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇനിയും ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീന്‍പിടുത്തക്കാര്‍ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. 

Also Read: അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെടും,വടക്കൻ ജില്ലകളിൽ മഴ കനക്കും

click me!