
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ഇന്ന് മുതൽ പൂർണ തോതിൽ നടക്കും. റേഷൻ വാങ്ങുന്നവർക്ക് ആശ്വാസമാകുന്ന വാർത്തയാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരിൽ നിന്നും ഉണ്ടായിരിക്കുന്നത്. ദിവസങ്ങളായി നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ പിൻവലിച്ചു. നവംബർ മാസം വരെയുള്ള കുടിശ്ശിക കിട്ടിയതോടെയാണ് തീരുമാനമെന്ന് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന അറിയിച്ചു. ഇതോടെ ഇന്നുമുതൽ സംസ്ഥാനത്ത് റേഷൻ വിതരണവും സംഭരണവും പൂർണ തോതിൽ പുനഃരാരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
പണിമുടക്ക് പ്രഖ്യാപിക്കാനുള്ള കാരണം ഇങ്ങനെ
നൂറുകോടി രൂപ കുടിശികയായതോടെയാണ് ഈ മാസം 12 ന് റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കൊച്ചിയില്‍ ചേര്‍ന്ന ട്രാൻസ്പോർട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എഫ് സി ഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം പ്രഖ്യാപിച്ചത്. കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ റേഷൻ വിതരണത്തിനുള്ളൂ എന്ന നിലപാട് പ്രഖ്യാപിച്ച ശേഷമാണ് കരാറുകാർ പണിമുടക്ക് സമരത്തിലേക്ക് കടന്നത്. കുടിശ്ശിക തീർക്കുന്നതിൽ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് കരാരുകാരുടെ സംഘടന അറിയിക്കുകയും ചെയ്തിരുന്നു. കുടിശ്ശിക തന്നു തീർക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കരാറുകാരുടെ സംഘടന വ്യക്തമാക്കിയിരുന്നു. സമരം നീണ്ടുപോയാല്‍ റേഷൻ കടകളിലെ സ്റ്റോക്ക് തീരുന്നതോടെ സംസ്ഥാനത്തെ റേഷൻ മുടങ്ങുമെന്ന് ഉറപ്പായിരുന്നു. റേഷൻ വിതരണം മുടങ്ങിയാൽ അത് സംസ്ഥാനത്തെ ജനങ്ങളെ കാര്യമായ തോതിൽ ബാധിച്ചേക്കുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തിയത്. ഇതോടെ ട്രാൻസ്പോർട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍റെ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും സർക്കാർ ഊർജ്ജിതമാക്കിയിരുന്നു. ഇതിനൊടുവിലാണ് ഇന്ന് അനിശ്ചിതകാല സമരം പിൻവലിക്കൽ ട്രാൻസ്പോർട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam